ഐപിഎൽ 2026 ഫൈനലിൽ ചരിത്രവിജയം സ്വന്തമാക്കി തുടര്‍ച്ചയായ രണ്ടാം കിരീടം നേടി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരൂ. കലാശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്തു. 156 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടന്നു. ഓപ്പണര്‍മാരായ വെങ്കടേഷ് അയ്യരും, വിരാട് കോലിയും ആര്‍സിബിക്ക് മികച്ച തുടക്കമാണ് നല്‍കിയത്. മുന്നിലുള്ളത് കുറഞ്ഞ് വിജയലക്ഷ്യമായിരുന്നെങ്കിലും, ഇരുവരും തുടക്കം മുതല്‍ തകര്‍ത്തടിച്ചു
അഞ്ചാം ഓവറിലെ മൂന്നാം പന്തില്‍ വെങ്കടേഷ് പുറത്താകുമ്പോഴേക്കും ആര്‍സിബിയുടെ സ്‌കോര്‍ 62-എത്തിയിരുന്നു. ഇമ്പാക്ട് പ്ലയറായെത്തിയ വെങ്കടേഷ് 16 പന്തില്‍ 32 റണ്‍സ് നേടി. മുഹമ്മദ് സിറാജിന്റെ പന്തില്‍ കഗിസോ റബാദയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. തുടരെ തുടരെ ക്യാപ്റ്റന്‍ രജത് പാട്ടീദാറിനെയും (13 പന്തില്‍ 25 റണ്‍സ്), ക്രുണാല്‍ പാണ്യയെയും (രണ്ടു പന്തില്‍ ഒന്ന്) പുറത്താക്കി റാഷിദ് ഖാന്‍ ആര്‍സിബിയെ ഞെട്ടിച്ചു.
എന്നാല്‍ അഞ്ചാം വിക്കറ്റില്‍ കോലി-ടിം ഡേവിഡ് സഖ്യം വീണ്ടും ആര്‍സിബിയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 41 റണ്‍സാണ് ഈ പാര്‍ട്ട്ണര്‍ഷിപ്പ് ആര്‍സിബിക്ക് സമ്മാനിച്ചത്. 17 പന്തില്‍ 24 റണ്‍സെടുത്ത ടിം ഡേവിഡിനെ പുറത്താക്കി അര്‍ഷദ് ഖാനാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ആര്‍സിബി ക്യാപ്റ്റന്‍ രജത് പാട്ടീദാറിന്റെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ബൗളര്‍മാരുടെ പ്രകടനം. തുടക്കം മുതല്‍ ഗുജറാത്ത് കൂട്ടത്തകര്‍ച്ച നേരിട്ടു. പല മത്സരങ്ങളിലും ഗുജറാത്തിന് കരുത്ത് പകര്‍ന്ന ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും, സായ് സുദര്‍ശനും ഫൈനലില്‍ നിരാശപ്പെടുത്തി. ഗുജറാത്തിന്റെ ക്യാപ്റ്റന്‍ കൂടിയായ ഗില്‍ എട്ടു പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായി. 12 പന്തില്‍ 12 റണ്‍സെടുക്കാനെ സായിക്ക് സാധിച്ചുള്ളൂ.







