ന്യൂഡല്‍ഹി: ഡല്‍ഹി പ്രശാന്ത് വിഹാറില്‍ പിവിആറിന് സമീപം സ്‌ഫോടനം. വ്യാഴാഴ്ച്ച രാവിലെ 11.48ഓടെയാണ് സ്ഫോടന ശബ്ദം കേട്ടതെന്ന് സമീപത്തുണ്ടായിരുന്നവർ പറഞ്ഞു. ബൻസി സ്വീറ്റ്സിന് പുറത്താണ് സ്ഫേടനമുണ്ടായത്. പിന്നാലെ തന്നെ അഗ്നിരക്ഷാ സേനയുടെ രണ്ട് ഫയർ എഞ്ചിനുകള്‍ സ്ഥലത്തേക്ക് കുതിച്ചെത്തി. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ സ്ഥലത്തെത്തി പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.എന്താണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്ന് വെള്ള നിറത്തിലുള്ള പൊടിക്ക് സമാനമായ വസ്തു കണ്ടെത്തി. കഴിഞ്ഞ മാസം 20ന് പ്രശാന്ത് വിഹാർ രോഹിണിയിൽ സിആര്‍പിഎഫ് സ്‌കൂളിന് സമീപം സ്‌ഫോടനം നടന്നിരുന്നു. അപകടത്തില്‍ സ്‌കൂളിന്റെ മതില്‍ തകര്‍ന്നെങ്കിലും ആളപായമുണ്ടായില്ല. ഇവിടെ നിന്നും വെളുത്ത പൊടി പോലുള്ള പദാര്‍ത്ഥം പൊലിസിന് ലഭിച്ചിരുന്നു.എൻസ്ജിയുടെ ബോംബ് ഡാറ്റ അനലെറ്റിക് ഡാറ്റ ടീം സ്ഥത്തെത്തി സാംപിൾ അടക്കമുള്ളവ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ ഡൽഹി പൊലീസിനെ എൻഐഎ സംഘം സഹായിക്കുമെന്ന് ഉന്നതവൃത്തങ്ങൾ ന്യൂസ് 18നോട് പറഞ്ഞു. ക്രൂഡ് ബോംബിന് സമാനമായ പദാര്‍ത്ഥങ്ങളാണ് രോഹിണിയിലെ സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് ഫോറൻസിക് സയൻസ് ലബോറട്ടറി വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.











