ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ വീണ്ടും ശക്തമായ പ്രതിഷേധം സംഘടിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). പരീക്ഷകളിലെ ക്രമക്കേടുകൾക്കും ആവർത്തിച്ചുള്ള ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ നടപടി ആവശ്യപ്പെട്ടും സർക്കാരിന്റെ ഉത്തരവാദിത്വം ചോദ്യം ചെയ്തുമാണ് ശനിയാഴ്ച രാജ്യതലസ്ഥാനത്ത് സിജെപി പ്രവർത്തകർ വീണ്ടും പ്രതിഷേധം സംഘടിപ്പിച്ചത്.
ധാരാളം വിദ്യാർത്ഥികളും പ്രവർത്തകരും ഈ പ്രതിഷേധത്തിൽ പങ്കെടുത്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും പരീക്ഷാ നടത്തിപ്പിലെ സുതാര്യതയും ഉറപ്പാക്കണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. സുതാര്യമായ പരീക്ഷകൾ ഉറപ്പാക്കുന്നതിലും ഉദ്യോഗാർത്ഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിക്കുകയും പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്തു.
പ്രതിഷേധ സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെയുടെ ആഹ്വാനപ്രകാരം ‘താലിയും ചമ്മച്ചും’ (പാത്രങ്ങളും സ്പൂണുകളും) കൊണ്ടാണ് മിക്ക പ്രവർത്തകരും പ്രതിഷേധത്തിനെത്തിയത്. വിദ്യാർത്ഥികളും പാർട്ടി പ്രവർത്തകരും ഒത്തുചേർന്ന് പാത്രങ്ങൾ കൊട്ടി ശബ്ദമുയർത്തിക്കൊണ്ടാണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.
പരീക്ഷാ നടത്തിപ്പിലെ പ്രശ്‌നങ്ങളിൽ കേന്ദ്രസർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാർ, ‘ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണം’ എന്ന മുദ്രാവാക്യം മുഴക്കി. പ്രവർത്തകരുടെ ആവേശോജ്ജ്വലമായ സ്വീകരണത്തിനിടെ ജന്തർ മന്തറിലെത്തിയ ദിപ്കെ, വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു.
‘വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ഞങ്ങൾ ഇവിടെയുള്ളത്,’ അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗാർത്ഥികളുടെ ഭാവി സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ദിപ്കെ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് മുന്നോടിയായി, വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആശങ്കകളിൽ ഉത്തരവാദിത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദിപ്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയിരുന്നു.
രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളെയും ഉദ്യോഗാർത്ഥികളെയും ബാധിക്കുന്ന പേപ്പർ ചോർച്ച, പരീക്ഷാ ക്രമക്കേടുകൾ, പരീക്ഷകളിലെ താമസം എന്നിവയിൽ നേരത്തെയും ജന്തർ മന്തറിൽ ഈ സംഘടന പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ജൂൺ 20-ന് നടന്ന ഈ സമരം സിജെപിയുടെ മുൻപത്തെ പ്രതിഷേധങ്ങളുടെ തുടർച്ചയാണ്.
ജന്തർമന്തറിൽ പ്രതിഷേധവുമായി തുടരുന്ന പ്രവർത്തകരോട് പിരിഞ്ഞുപോകണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ പിരിഞ്ഞുപോകില്ല എന്ന നിലപാടിലാണ് അഭിജീത് ദിപ്കെയും മറ്റ് പ്രവർത്തകരും. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം നന്നായി മുന്നോട്ട് പോകണം എന്നാഗ്രഹിക്കുന്ന എല്ലാവരും പ്രതിഷേധവുമായി മുന്നോട്ടുവരണം എന്ന് എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെ ദിപ്കെ ആഹ്വാനംചെയ്തിട്ടുണ്ട്.










