വേനൽച്ചൂടിൽ മലയോരം വെന്തുരുകുന്നു. മലപ്പുറത്ത് യുവാവിന് സൂര്യാതപമേറ്റു. ടൗണിൽ പോസ്റ്റ് ഓഫിസിനു സമീപം ചോയ്സ് സ്റ്റിക്കർ വർക് ഉടമ കൊങ്ങോത്ത് നിസാറിനാണ് സൂര്യാതപമേറ്റത്. കടയുടെ പുറത്ത് വാഹനത്തിനു സ്റ്റിക്കർ പതിക്കുമ്പോഴാണ് സംഭവം. കഴുത്തിനു ചുറ്റിലും കയ്യിലും ചുവന്ന് തടിച്ചിട്ടുണ്ട്. അസഹ്യമായ നീറ്റൽ അനുഭപ്പെട്ടതോടെയാണു ശ്രദ്ധിച്ചത്. നിസാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലായി 4 പേർക്കാണ് സൂര്യാതപമേറ്റത്
കേന്ദ്ര കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനു കീഴിലുള്ള പാലേമാട് ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ ചൊവ്വാഴ്ച രേഖപ്പെടുത്തിയ താപനില 38 ഡിഗ്രിസെൽഷ്യസാണ്. താപനില 38 ഡിഗ്രി ആണെങ്കിലും അനുഭവപ്പെടുന്ന ചൂട് 50 ഡിഗ്രിക്ക് ഏറെയാണ്
ഉച്ചസമയങ്ങളിൽ പുറത്തിറങ്ങാനാവാത്തവിധം ചൂട് കഠിനമാണ്. കൊടിയ ചൂടിൽ വാഴത്തോട്ടങ്ങളിൽ വാഴകൾ നിലം പതിക്കുന്നുണ്ട്. കുലച്ച വാഴകളാണ് വീഴുന്നത്. ജലസേചന സൗകര്യം കുറഞ്ഞതോടെ മറ്റു കാർഷിക വിളകളും വാടിത്തുടങ്ങി. വേനൽമഴ ലഭിക്കുന്നത് വൈകുന്ന സാഹചര്യം ഉണ്ടായാൽ പച്ചക്കറി ഉൾപ്പെടെയുള്ളവയുടെ ഉൽപാദനത്തിൽ 30 % വരെ കുറവ് ഉണ്ടാകുമെന്നാണ് കൃഷി വകുപ്പ് അധികൃതർ പറയുന്നത്







