ന്യൂഡൽഹി: 13 വർഷമായി ചലനമറ്റ് കിടപ്പിലായ ഡൽഹി സ്വദേശി ഹരീഷ് റാണ (31) അന്തരിച്ചു. ഹരീഷ് റാണയുടെ ദയാവധത്തിന് സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ ജീവൻ രക്ഷാ ഉപകരണങ്ങൾ എടുത്തുമാറ്റിയ ശേഷം സാധാരണകിടക്കയിലേക്ക് ഹരീഷിനെ മാറ്റിയിരുന്നു. തുടർന്നാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. രാജ്യത്തെ ആദ്യ ദയാവധമാണിത്.ദയാവധം ആവശ്യപ്പെട്ട് ഹരീഷ് റാണയുടെ മാതാപിതാക്കൾ കഴിഞ്ഞ ഒക്ടോബറിലാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. 2013 ആഗസ്റ്റ് 20ന് രക്ഷാബന്ധൻ ദിനത്തിലാണ് പഞ്ചാബ് സർവകലാശാലയിലെ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്ന ഹരീഷ് റാണ അവിടത്തെ പേയിംഗ് ഗസ്റ്റ് ഹൗസിന്റെ നാലാം നിലയിൽ നിന്നു താഴേക്കു വീണത്. തലയ്‌ക്ക് ഗുരുതര ക്ഷതമേറ്റ് ചലനശേഷി പൂർണമായും നഷ്‌ടപ്പെട്ടു. ജീവൻരക്ഷാ ഉപകരണങ്ങൾ മുഖേനയാണ് ശ്വാസമെടുത്തിരുന്നത്. ട്യൂബ് വഴിയാണ് ഭക്ഷണം നൽകികൊണ്ടിരിക്കുന്നത്. 2024 ജൂലായിൽ ദയാവധത്തിനായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളി. തുടർന്ന് കുടുംബം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.










