തിരുവനന്തപുരം: കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യയിൽ പ്രതിദിനം ശരാശരി 25 സർക്കാർ സ്കൂളുകൾ വീതം അടച്ചുപൂട്ടിയതായി നീതി ആയോഗിന്റെ റിപ്പോർട്ട്. രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസത്തിലെ 10 വർഷത്തെ അവലോകനവും നയരേഖയും ചർച്ച ചെയ്യുന്ന റിപ്പോർട്ടിലാണ് കണക്കുകളുള്ളത്.
സർക്കാർ സ്കൂളുകൾ കുറയുന്നു, സ്വകാര്യ മേഖല വളരുന്നു
റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യത്തുടനീളം മൊത്തം 94,000 സർക്കാർ സ്കൂളുകളാണ് നിർത്തലാക്കിയത്. 2014-15 കാലയളവിൽ 11.07 ലക്ഷമായിരുന്ന സർക്കാർ സ്കൂളുകളുടെ എണ്ണം 2024-25 ആയപ്പോഴേക്കും 10.13 ലക്ഷമായി ചുരുങ്ങി. ഇതേ കാലയളവിൽ സർക്കാർ എയ്ഡഡ് സ്കൂളുകളുടെ എണ്ണവും 83,000-ൽ നിന്ന് 79,000-ലേക്ക് താഴ്ന്നു.
സ്കൂളുകളുടെ എണ്ണത്തിൽ മാത്രമല്ല, വിദ്യാർഥികളുടെ പ്രവേശനത്തിലും വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സർക്കാർ സ്കൂളുകളിൽ മാത്രം 2.26 കോടി വിദ്യാർത്ഥികൾ കുറഞ്ഞു.
2914 പേർ സ്കൂൾ ഉപേക്ഷിച്ചു; പൊതുവിദ്യാലയങ്ങൾക്ക് ഭീഷണിയായി കൊഴിഞ്ഞുപോക്ക്
ജനനനിരക്കിലുണ്ടായ കുറവ് കാരണം സ്കൂൾ പ്രായത്തിലുള്ള കുട്ടികളുടെ എണ്ണത്തിലുണ്ടായ ഇടിവ്, കുറഞ്ഞ കുട്ടികളുള്ള സ്കൂളുകൾ തമ്മിലുള്ള ലയനം, സെക്കൻഡറി തലത്തിൽ കുട്ടികളെ നിലനിർത്തുന്നതിലെ വെല്ലുവിളികൾ എന്നിവയാണ് ഇതിന് കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഇതേസമയം സ്വകാര്യ സ്കൂളുകളുടെ എണ്ണം 2.88 ലക്ഷത്തിൽനിന്ന് 3.39 ലക്ഷമായി വർധിച്ചു എന്നതും ശ്രദ്ധേയമാണ്.
കേരളത്തിലെ സാഹചര്യം: മികവിനിടയിലും കൊഴിഞ്ഞുപോക്ക് ഭീഷണി
ദേശീയതലത്തിൽ വിദ്യാഭ്യാസ ഗുണനിലവാരത്തിലും സ്കൂൾമാറ്റ നിരക്കിലും കേരളം മുൻപന്തിയിലാണ്. അപ്പർ പ്രൈമറിയിൽനിന്ന് സെക്കൻഡറി തലത്തിലേക്കുള്ള കുട്ടികളുടെ മാറ്റത്തിൽ കേരളം 99.6 ശതമാനം എന്ന മികച്ച നിരക്ക് നിലനിർത്തുന്നു,. കൂടാതെ, പഠന നിലവാരത്തിൽ (പരാഖ് 2024 സർവേ പ്രകാരം) കേരളത്തിലെ വിദ്യാർത്ഥികൾ ദേശീയ ശരാശരിയേക്കാൾ വളരെ മുന്നിലാണ്.
കൊഴിഞ്ഞുപോക്ക് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ നേരിടുന്ന പ്രധാന ഭീഷണിയായി തുടരുന്നു. 2024-25 അധ്യയനവർഷം 2,914 വിദ്യാർത്ഥികൾ കേരളത്തിൽ പഠനം നിർത്തിയതായാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ഇതിൽ 24.16 ശതമാനം കുട്ടികളും (704 പേർ) പഠനത്തിൽ താല്പര്യമില്ലാത്തതിനാലാണ് സ്കൂൾ ഉപേക്ഷിച്ചത്. താല്പര്യക്കുറവ് മൂലം പഠനം നിർത്തിയവർ വയനാട് ജില്ലയിലാണ് കൂടുതൽ (297 പേർ).
പൊതുവിദ്യാഭ്യാസ വകുപ്പ് പറയുന്ന കൊഴിഞ്ഞുപോക്കിന്റെ കാരണങ്ങൾ:
അതിഥിത്തൊഴിലാളികളുടെ മക്കൾ: 1070 അതിഥിത്തൊഴിലാളികളുടെ മക്കൾ പഠനം നിർത്തി. മാതാപിതാക്കളുടെ ജോലിസ്ഥലം മാറ്റവും സ്വന്തം നാട്ടിലേക്കുള്ള മടക്കവുമാണ് ഇതിന് കാരണം. എറണാകുളം ജില്ലയിലാണ് ഇത്തരം സംഭവങ്ങൾ കൂടുതൽ (390 കുട്ടികൾ).
സാമൂഹിക പ്രശ്നങ്ങൾ: ലഹരി ഉപയോഗം (7 പേർ), മൊബൈൽ ഫോൺ ആസക്തി (33 പേർ), ചെറുപ്രായത്തിലുള്ള വിവാഹം, അതിക്രമങ്ങൾ എന്നിവയും കൊഴിഞ്ഞുപോക്കിന് കാരണമാകുന്നു.
മറ്റ് കാരണങ്ങൾ: വിദ്യാഭ്യാസത്തോടുള്ള മാതാപിതാക്കളുടെ മനോഭാവം (78 പേർ), മതപഠനത്തിന് നൽകുന്ന മുൻഗണന (103 പേർ), സാമ്പത്തിക ബുദ്ധിമുട്ടുകൾ, സ്കൂളിലേക്കുള്ള ദൂരക്കൂടുതൽ എന്നിവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കുറഞ്ഞ എൻറോൾമെന്റുള്ള സ്കൂളുകളെ ലയിപ്പിക്കുന്നത് വിഭവങ്ങളുടെ മികച്ച വിനിയോഗത്തിന് സഹായിക്കുമെങ്കിലും സ്കൂളുകൾ ഇല്ലാതാകുന്നത് കുട്ടികൾ പഠനം നിർത്താൻ കാരണമാകുമെന്ന് വിദ്യാഭ്യാസ പ്രവർത്തകർ ആശങ്കപ്പെടുന്നു. സെക്കൻഡറി തലത്തിലെ പഠന വിടവുകൾ നികത്താനും സ്കൂൾ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും നീതി ആയോഗ് റിപ്പോർട്ട് നിർദ്ദേശിക്കുന്നു. സ്കൂൾ കോംപ്ലക്സുകൾ രൂപീകരിക്കുക, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, അധ്യാപകരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക തുടങ്ങിയ ശുപാർശകളാണ് ഗുണനിലവാരം ഉയർത്താനായി റിപ്പോർട്ട് മുന്നോട്ടുവെക്കുന്നത്.







