തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് രാവിലത്തെ വിലയിൽ നിന്ന് 235 രൂപയാണ് ഗ്രാമിന് വർദ്ധിച്ചത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,100 രൂപയായി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,880 രൂപയാണ് മണിക്കൂറുകൾക്കകം വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,04,800 രൂപയായി.അന്താരാഷ്‌ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം. ഇന്നലെ മാത്രം നാല് തവണയാണ് സ്വർണവിലയിൽ മാറ്റം വന്നത്. ഇന്നലെ രാവിലെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,02,680 രൂപയായിരുന്നു. ഉച്ചയോടെ വില ഇടിഞ്ഞ് 99,480 രൂപയിലെത്തി. പിന്നീട് വൈകിട്ട് വീണ്ടും വില വർദ്ധിച്ച് 1,01,080 രൂപയായി. രാത്രിയോടെ വീണ്ടും വില ഉയർന്ന് 1,05,080 രൂപയിലെത്തി.ഇന്ന് രാവിലെ വീണ്ടും വില കുറഞ്ഞു. ഇന്നലത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് നേരിയ വില ഇടിവ് മാത്രമാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരി നാലിന് ശേഷം ആദ്യമായിട്ടായിരുന്നു ഇന്നലെ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് എത്തിയത്.കഴിഞ്ഞ വാരം സ്വർണ വിലയിലുണ്ടായ കനത്ത ഇടിവ് സംസ്ഥാനത്തെ സ്വർണാഭരണ വിപണിക്ക് ആവേശം പകർന്നിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധം മുറുകിയതും അമേരിക്കയിൽ പലിശ കുറയില്ലെന്ന സൂചനയുമാണ് സ്വർണ വില തകർത്തത്. രാജ്യാന്തര വിപണിയിൽ കഴിഞ്ഞ വാരം സ്വർണ വില ഔൺസിന് 12 ശതമാനം ഇടിഞ്ഞ് 4,490 ഡോളറിലെത്തി. വെള്ളിയാഴ്ച വില മൂന്ന് ശതമാനം ഇടിഞ്ഞു. 43 വർഷത്തിനിടെയിലെ ഏറ്റവും വലിയ പ്രതിവാര വിലത്തകർച്ചയാണ് കഴിഞ്ഞ ആഴ്ചയുണ്ടായത്.അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ ആക്രമണം തുടങ്ങിയതിന് ശേഷം എല്ലാ വാരങ്ങളിലും തുടർച്ചയായി സ്വർണം തിരിച്ചടി നേരിട്ടു. യുദ്ധത്തിന്റെ ആശങ്കയിലുണ്ടായ വിലത്തകർച്ച വിപുലമായ അവസരമാണ് നിക്ഷേപകർക്ക് ഒരുക്കുന്നതെന്ന് ജുവലറി ഉടമകൾ പറയുന്നു. കഴിഞ്ഞ ആഴ്ചയിൽ ജുവലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറിയെന്നും അവർ കൂട്ടിച്ചേർത്തു.










