ന്യൂഡൽഹി: ട്രെയിൽ യാത്രക്കാർക്ക് ഇനിമുതൽ അധിക ലഗേജുകൾക്കായി റെയിൽവേ സ്റ്റേഷനുകളിലെ ലഗേജ് കൗണ്ടറിൽ കാത്തുനിൽക്കണ്ട. പകരം യാത്രയ്ക്ക് മുൻപ് ഓൺലൈനായി അധിക ലഗേജ് ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് റെയിൽവേ. ഇന്നുമുതൽ പുതിയ സംവിധാനം പ്രവർത്തനമാരംഭിച്ചു.
വർഷങ്ങളായുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം. കൺഫേംഡ് റിസർവേഷൻ ടിക്കറ്റുള്ള യാത്രക്കാർക്കും കോച്ചുകൾക്കുള്ളിൽ കൊണ്ടുപോകാൻ സാധിക്കുന്ന ലഗേജുകൾക്കും മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.
സൗജന്യമായി എത്ര കിലോ ലഗേജ് കൊണ്ടുപോകാം?
എസി ഫസ്റ്റ് ക്ലാസ് : 70 കിലോഗ്രാം വരെ സൗജന്യമായി കൊണ്ടുപോകാം. അധിക തുക നൽകി പരമാവധി 150 കിലോഗ്രാം വരെ കൊണ്ടുപോകാൻ അനുമതിയുണ്ട്.
ഫസ്റ്റ് ക്ലാസ്, എസി 2 ടയർ : സൗജന്യ ലഗേജ് പരിധി 50 കിലോഗ്രാമാണ്. പരമാവധി 100 കിലോഗ്രാം വരെ അനുവദിക്കും.
സ്ലീപ്പർ ക്ലാസ് : 40 കിലോഗ്രാം വരെയാണ് സൗജന്യം. പരമാവധി 80 കിലോഗ്രാം വരെ കൊണ്ടുപോകാം.
സെക്കൻഡ് ക്ലാസ് : 35 കിലോഗ്രാം വരെ സൗജന്യമാണെങ്കിലും പരമാവധി 70 കിലോഗ്രാം വരെ അനുവദിക്കും.
എസി 3 ടയർ, എസി 3 ഇക്കോണമി & എസി ചെയർ കാർ: ഈ ക്ലാസുകളിൽ യാത്ര ചെയ്യുന്നവർക്ക് 40 കിലോഗ്രാം ലഗേജ് മാത്രമേ അനുവദിക്കൂ. അധിക ലഗേജ് ബുക്ക് ചെയ്യാൻ സാധിക്കില്ല.
അനുവദിക്കുന്ന ബാഗുകളുടെ വലിപ്പം
കോച്ചുകൾക്കുള്ളിൽവയ്ക്കാവുന്ന ലഗേജുകളുടെ വലുപ്പത്തിനും റെയിൽവേ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.എസി 3 ടയർ, എസി ചെയർ കാർ: 55 സെ.മീ x 45 സെ.മീ x 22.5 സെ.മീമറ്റ് ക്ലാസുകൾ (എസി ഫസ്റ്റ്, എസി 2 ടയർ, സ്ലീപ്പർ, ജനറൽ): 100 സെ.മീ x 60 സെ.മീ x 25 സെ.മീ.
സൗജന്യ പരിധിക്ക് മുകളിൽ വരുന്ന ഓരോ 10 കിലോഗ്രാം ലഗേജിനും സാധാരണ നിരക്കിന്റെ ഒന്നര ഇരട്ടി തുക ഈടാക്കും. ഏറ്റവും കുറഞ്ഞ നിരക്ക് 30 രൂപയാണ്. ലഗേജ് ചാർജ് കണക്കാക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ ദൂരം 50 കിലോമീറ്ററാണ്.
യാത്രക്കാർ റെയിൽവേ പാഴ്സൽ പോർട്ടലിൽ ലോഗിൻ ചെയ്ത് ട്രെയിനും സ്റ്റേഷനും തിരഞ്ഞെടുക്കണം. തുടർന്ന് ഫോം പൂരിപ്പിച്ച് ലഭിക്കുന്ന ഇ-ഫോർവേഡിംഗ് നോട്ടിന്റെ പ്രിന്റൗട്ടും ലഗേജും യാത്ര പുറപ്പെടുന്ന സ്റ്റേഷനിലെ ലഗേജ് കൗണ്ടറിൽ കൊടുക്കണം. തുടർന്ന് ഭാരം നോക്കിയ ശേഷം റസീപ്റ്റ് നിങ്ങൾക്ക് നൽകും. ലഗേജുകൾ എവിടെയെത്തിയെന്ന് യാത്രക്കാർക്ക് ഓൺലൈനായി അറിയാനും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു.









