ന്യൂഡൽഹി: എഐ- ഡീപ് ഫെയ്ക്ക് ചിത്രങ്ങളും വീഡിയോകളും നിർമിച്ച് ബോഡി ഷെയിം ചെയ്യുന്നുവെന്ന് നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ. താരത്തിന്റെ ശബ്ദം എങ്ങനെ ക്ലോൺ ചെയ്യാമെന്ന് പഠിപ്പിക്കുന്ന വീഡിയോ യൂട്യൂബിൽ ലഭ്യമാണെന്നും മോഹൻലാലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പ്രധാനമായും അഞ്ച് തരത്തിലാണ് വ്യക്തിത്വം ദുരുപയോഗംചെയ്യുന്നതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. പരസ്യ- വ്യക്തിത്വ അവകാശങ്ങളിൽ സംരക്ഷണം ആവശ്യപ്പെട്ട് മോഹൻലാൽ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് മോഹൻലാലിന്റെ അഭിഭാഷകൻ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.പത്മഭൂഷൺ- ഫാൽക്കെ അവാർഡ് ജേതാവായ തന്റെ കക്ഷിയുടെ വ്യക്തിത്വം അഞ്ചുതരത്തിലാണ് പ്രധാനമായും ദുരുപയോഗിക്കപ്പെടുന്നത്. അനുമതിയില്ലാതെ ഉത്പന്നങ്ങൾ നിർമിച്ച് വിൽപ്പന നടത്തുന്നു. എഐ- ഡീപ് ഫെയ്ക്ക് നിർമിത ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നു. വോയ്‌സ് ക്ലോണിങ് നടത്തുന്നു. താരം പിന്തുണയ്ക്കുന്നതായി വ്യാജപ്രചാരണങ്ങൾ നടത്തുന്നുവെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.വാദിഭാഗം ഹാജരാക്കിയ ലിങ്കുകൾ കോടതി പരിശോധിച്ചു. ആളുകൾ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ആശ്ചര്യം പ്രകടിപ്പിച്ച കോടതി, ലിങ്കുകളിലെ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യാൻ വാക്കാൽ നിർദേശം നൽകി. ആമസോണിനും ഗൂഗിളിനുവേണ്ടി അഭിഭാഷകർ കോടതിയിൽ ഹാജരായി.മെറ്റയുടെ അഭിഭാഷകൻ കോടതിയിലുണ്ടായിരുന്നില്ല. മെറ്റയുടെ അഭിഭാഷകനോട് ഹാജരാവാൻ നിർദേശിച്ച കോടതി അരമണിക്കൂർ വാദം നിർത്തിവെച്ചു. വാദം പുനരാരംഭിച്ചപ്പോൾ കോടതിയിൽ ഹാജരായ മെറ്റ അഭിഭാഷകൻ, തനിക്ക് നോട്ടീസ് ലഭിച്ചില്ലെന്ന് കോടതിയെ അറിയിച്ചു. നോട്ടീസ് നൽകാൻ നിർദേശിച്ച കോടതി കേസ് ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റി.ജസ്റ്റിസ് ജ്യോതി സിങ്ങിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തന്റെ ശബ്ദം, ചിത്രം, സംഭാഷണങ്ങൾ എന്നിവ എഐ വീഡിയോകളിലും പരസ്യങ്ങളിലും ഉൾപ്പടെ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാണ് മോഹൻലാൽ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ സമാനമായ ആവശ്യം ഉന്നയിച്ച് നിരവധി ബോളിവുഡ് താരങ്ങൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അനിൽ കപൂർ, അമിതാഭ് ബച്ചൻ എന്നിവർക്ക് അനുകൂല ഉത്തരവ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ലഭിച്ചിരുന്നു.








