ന്യൂഡൽഹി:’മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ കെ.വി വിശ്വനാഥൻ, എസ്.വി ഭട്ടി എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. അന്വേഷണത്തിലൂടെ മാത്രമേ തട്ടിപ്പ് നടന്നുവോ എന്ന് പറയാൻ കഴിയുകയുള്ളുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി.സിനിമയുടെ ലാഭവിഹിതത്തിൽ 40% നൽകാമെന്ന് വാഗ്ദാനംചെയ്ത് തന്റെ പക്കൽനിന്ന് ഏഴു കോടി രൂപ വാങ്ങിയെന്നാരോപിച്ച് സിറാജ് ഹമീദ് ആണ് കേസ് നൽകിയിരുന്നത്. കേസിൽ സൗബിൻ ഷാഹിർ, സഹനിർമാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് പ്രതികൾ. ഇതിൽ ബാബു ഷാഹിർ ആണ് കേസ് റദ്ദാക്കാൻ സുപ്രീം കോടതിയെ സമീപിച്ചത്.ബാബു ഷാഹിറിന് വേണ്ടി സീനിയർ അഭിഭാഷകൻ ആർ ബസന്ത്, വിൽസ് മാത്യൂ എന്നിവർ ഹാജരായി. ബാബു സാഹിറിന് വേണ്ടി സീനിയർ അഭിഭാഷകൻ പി വി കൃഷ്ണൻ, അഭിഭാഷകരായ സൈബി ജോസ് കിടങ്ങൂർ, എ കാർത്തിക് എന്നിവർ ഹാജരായി.










