ഡോക്ടർ വന്ദനദാസ് കൊലപാതകക്കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2025 ഫെബ്രുവരിയിലാണ് കേസിൽ വിചാരണ നടപടികൾ ആരംഭിച്ചത്. കേസിൽ 70ലധികം സാക്ഷികളെ വിസ്തരിച്ചു. 22 തൊണ്ടിമുതലുകളും 207 രേഖകളും കോടതിയിൽ ഹാജരാക്കി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ കുറ്റകൃത്യം തെളിയിക്കുന്നതിൽ നിർണായക തെളിവുകളായി മാറി.
കേസിന്റെ ഒരു ഘട്ടത്തിൽ പ്രതിയായ സന്ദീപ് ജാമ്യം തേടി സുപ്രീം കോടതിയെ വരെ സമീപിച്ചിരുന്നെങ്കിലും നിഷേധിക്കപ്പെട്ടുയ പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നുള്ള പ്രതിഭാഗ വാദവും പൊളിഞ്ഞു. ശാസ്ത്രീയ പരിശോധനാ ഫലങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും ഹാജരാക്കി പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തി.






