ട്വന്റി ട്വന്റി സീറ്റിൽ എൻഡിഎ സ്ഥാനാർത്ഥിയായി പെരുമ്പാവൂരിൽ നിന്ന് മത്സരിക്കുകയാണ് നടി ലക്ഷ്‌മി പ്രിയ. മുൻ ബിഗ് ബോസ് താരം കൂടിയാണ് നടി. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലക്ഷ്‌മി പ്രിയ തന്റെ ആരാധന പങ്കുവച്ചത്.
‘നൂറ് ശതമാനം മോദിജിയുടെ ആരാധികയാണ് ഞാൻ. അദ്ദേഹം കൊണ്ടുവന്നിട്ടുള്ള പദ്ധതികളാണ് അതിനുകാരണം. ഒരു പ്രാവശ്യം സാനിട്ടറി നാപ്‌കിൻ വാങ്ങാനായി നിധി ജൻ ഔഷധിയിലാണ് ഞാൻ കയറിയത്. അന്ന് 10 രൂപയായിരുന്നു അവർ വാങ്ങിയത്. ഇന്നത്തെ കാലത്ത് ആ വിലയ്ക്ക് സാനിട്ടറി നാപ്‌കിൻ കിട്ടില്ല. ആ മെഡിക്കൽ ഷോപ്പിന് മുന്നിൽനിന്ന് ഞാൻ പൊട്ടിക്കരഞ്ഞു. മോദിജിക്ക് ബയോളജിക്കലി കുട്ടികളില്ലായിരിക്കാം. പക്ഷേ ഭാരതത്തിലെ ഓരോ പെൺമക്കളുടെയും അച്ഛനാണ്. ആ സ്ഥാനത്തുനിന്നാണ് പ്രധാനമന്ത്രി ചിന്തിക്കുന്നത്. എത്രയെത്ര പദ്ധതികളാണ് അദ്ദേഹം കൊണ്ടുവന്നത്.എതിരാളികൾ കളിയാക്കുന്നതുപോലെ ഒരു ചായക്കടക്കാരന്റെ മകനായതുകൊണ്ടുതന്നെയാണ്, വളരെ താഴ്‌ന്ന നിലയിൽ നിന്ന് പ്രവർത്തിച്ച് വന്നതായതുകൊണ്ടാണ് ഒരു മനുഷ്യന് അടിസ്ഥാനപരമായി വേണ്ടതെന്തൊക്കെയാണെന്ന് മനസിലാക്കി ഓരോന്ന് ചെയ്യുന്നത്. ഇതൊന്നും ഇവിടെ ഭരണം മാറിമാറി വന്നവരാരും ചെയ്തിട്ടില്ല. അദ്ദേഹത്തെ ഞാൻ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കാത്ത ഒരു ദിവസം പോലുമില്ല. അങ്ങനെയുള്ള ആൾക്കാരെയാണ് ഭാരതത്തിന് വേണ്ടത്’- ലക്ഷ്‌മി പ്രിയ വ്യക്തമാക്കി.









