തവനൂർ: പാസ്പോർട്ട് സേവനങ്ങൾ സാധാരണക്കാർക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ (POPSK) ആരംഭിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി തവനൂർ സബ് പോസ്റ്റ് ഓഫീസിൽ സജ്ജമാക്കിയ കേന്ദ്രം, കേന്ദ്ര പെട്രോളിയം- പ്രകൃതി വാതക- ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.
വിദേശകാര്യ മന്ത്രാലയത്തിന്റെയും തപാൽ വകുപ്പിന്റെയും സഹകരണത്തോടെ രാജ്യത്ത് ആരംഭിക്കുന്ന 455-ാമത്തെയും,കോഴിക്കോട് റീജ്യണൽ പാസ്പോർട്ട് ഓഫീസിന് കീഴിലുള്ള മൂന്നാമത്തെയും കേന്ദ്രമാണിത്. തുടർന്ന് തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ നടന്ന പൊതുസമ്മേളനത്തിൽ എം.പി. അബ്ദുസമദ് സമദാനി മുഖ്യാതിഥിയായി പങ്കെടുത്തു.
മലപ്പുറം പോലെയുള്ള ജനസാന്ദ്രതയേറിയ ജില്ലകളിൽ പാസ്പോർട്ട് അപേക്ഷകർക്ക് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ഈ കേന്ദ്രം സഹായകമാകുമെന്ന് മന്ത്രി സുരേഷ് ഗോപി പറഞ്ഞു. തപാൽ ഓഫീസുകളുമായി പാസ്പോർട്ട് സേവനങ്ങൾ ബന്ധിപ്പിക്കുന്നതിലൂടെ സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് ലഭിക്കുക. കൂടാതെ, തിരൂർ- പൊന്നാനി- ഗുരുവായൂർ- ഇരിങ്ങാലക്കുട റെയിൽവേ പദ്ധതിയുടെ അനുമതിക്കായി കേന്ദ്ര റെയിൽവേ മന്ത്രിക്കു നിവേദനം നൽകിയിട്ടുണ്ടെന്നും, പദ്ധതിക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചതായും മന്ത്രി അറിയിച്ചു.
തവനൂർ കാർഷിക കോളേജിൽ മന്ത്രി വൃക്ഷത്തൈ നടുകയും വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയും ചെയ്തു.എം.എൽ.എമാരായ വി.എസ്. ജോയ്, കെ.പി. നൗഷാദലി, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ.ബിനോയ് ജോർജ്, കോഴിക്കോട് നോർത്തേൺ റീജ്യൺ പോസ്റ്റൽ സർവീസസ് ഡയറക്ടർ വി.ബി. ഗണേഷ് കുമാർ,തവനൂർ പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ്, വാർഡ് മെമ്പർ പി.ടി. ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.കോഴിക്കോട് റീജ്യണൽ പാസ്പോർട്ട് ഓഫീസർ കെ. അരുൺ മോഹൻ സ്വാഗതവും തിരൂർ പോസ്റ്റൽ ഡിവിഷൻ സൂപ്രണ്ട് എം.കെ. ഇന്ദിര നന്ദിയും പറഞ്ഞു.







