ചങ്ങരംകുളം:അന്താരാഷ്ട്ര വനിതാദിനത്തില്‍ ശ്രദ്ധ നേടുകയാണ് ഒരു കുടുംബത്തിലെ ആറു വനിതകൾ.വനിത ഡ്രൈവിംഗ് സ്കൂളിലൂടെ ആയിരക്കണക്കിന് ആളുകൾക്ക് ഡ്രൈവിംഗ് പരിശീലനം നൽകിയ ചന്ദ്രികയും കുടുംബവുമാണ് സമൂഹത്തിൽ ആത്മവിശ്വാസത്തിന്റെ വഴികാട്ടികളായി മാറിയത്.
തൃശൂർ അമല തോളൂരിലെ ഓടാട്ടിൽ ശേഖരൻ–മീനാക്ഷി ദമ്പതികളുടെ മകൾ ചന്ദ്രികയാണ് ഈ വിജയകഥയുടെ ശിൽപി.അനുജത്തിമാരും മക്കളും മരുമകളും ചേർന്നാണ് ഇന്ന് ഈ ദൗത്യം മുന്നോട്ടു കൊണ്ടുപോകുന്നത്.
തൃശൂർ പാറപ്പുറത്ത് പ്രേമനാഥനെ വിവാഹം കഴിച്ചതിന് ശേഷം 1990-ൽ തൃശൂരിലെ കേരള ഡ്രൈവിംഗ് സ്കൂളിൽ ചേർന്ന ചന്ദ്രിക ടൂവീലർ,ഓട്ടോറിക്ഷ, കാർ എന്നിവയുടെ ലൈസൻസ് നേടി.തുടർന്ന് അവിടെ തന്നെ ആറുവർഷത്തിലധികം പരിശീലകയായി പ്രവർത്തിച്ചു.സ്ത്രീകൾക്ക് വാഹനം ഓടിക്കാൻ പോലും മടിച്ചിരുന്ന കാലത്ത് സ്ത്രീകൾ ധൈര്യത്തോടെ റോഡിലിറങ്ങി മുന്നേറണം എന്ന വിശ്വാസത്തിലാണ് 1997-ൽ കുന്നംകുളം കാണിപയ്യൂരിൽ വനിത ഡ്രൈവിംഗ് സ്കൂൾ ആരംഭിച്ചത്.പിന്നീട് ചാലിശേരിയിലും പരിശീലന കേന്ദ്രം ആരംഭിച്ചു. കഴിഞ്ഞ പതിനഞ്ച് വർഷമായി മുലയംപറമ്പത്ത് കാവ് മൈതാനത്ത് മികച്ച പരിശീലനമാണ് നൽകുന്നത്.29 വർഷത്തിൻ്റെ നിറവിൽ നില്‍കുന്ന ഇവരുടെ വനിത പരിശീലന കേന്ദ്രം നിരവധി സ്ത്രീകൾക്ക് ആത്മവിശ്വാസത്തിന്റെ പാത തുറന്നു.
തോളൂരിലെ അനുജത്തിമാരായ ലത അനിൽകുമാർ,സുനിത സജീവ്,അനുജത്തിയുടെ മകൾ ശ്രുതി സനൽ, ചന്ദ്രികയുടെ മകൾ പ്രസീതസുനിൽകുമാർ, മരുമകൾ സുമി പ്രബീൺ എന്നിവരും മകൻ പ്രബീണും ചന്ദ്രികയുടെ പാത പിന്തുടർന്ന് പരിശീലകരായി സജീവമായി രംഗത്തുണ്ട്.ജോലി തേടുന്ന യുവതികൾക്കും വീട്ടമ്മമാർക്കും റോഡിലിറങ്ങാനുള്ള ധൈര്യം പകർന്നുനൽകുകയാണ് ഇവർ. ക്ലച്ചും ബ്രേക്കും പഠിപ്പിക്കുന്ന പരിശീലനം മാത്രമല്ല,ഭയവും ആശങ്കയും വിട്ടൊഴിയാനുള്ള ആത്മവിശ്വാസ പരിശീലനവുമാണ് ഇവിടെ നൽകുന്നത്.
സ്റ്റിയറിംഗ് പിടിക്കുമ്പോൾ കൈ വിറയ്ക്കുന്ന വീട്ടമ്മമാരെ ആത്മവിശ്വാസത്തോടെ വാഹനം ഓടിച്ച് മടങ്ങുന്ന നിലയിലേക്ക് എത്തിക്കുന്നതുവരെ പരിശീലകർ കൂടെയുണ്ടാകുന്നതാണ് ഇവരുടെ സവിശേഷത കേച്ചേരി, മുല്ലശ്ശേരി, കുന്നംകുളം, ചാലിശേരി തുടങ്ങിയ പ്രദേശങ്ങളിൽ ശ്രീഭദ്ര , ഹരിശ്രീ , വനിത എന്നീ പേരുകളിലാണ് ഇവർ ഡ്രൈവിംഗ് പരിശീലനം നൽകുന്നത്.പരിശീലനത്തിനൊപ്പം പഠനത്തിലും ചന്ദ്രിക ശ്രദ്ധേയയാണ്. 63-ാം വയസ്സിൽ ഡിപ്ലോമ ഇൻ മെക്കാനിക്കൽ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ എ ഗ്രേഡ് നേടി അവർ പഠനത്തിലും മികവ് തെളിയിച്ചു.
അന്താരാഷ്ട്ര വനിതാദിനത്തിൽ, സ്റ്റിയറിംഗ് പിടിച്ച് ധൈര്യത്തിന്റെ ദിശ കാണിക്കുന്ന ഈ ആറു വനിതകൾ പുതിയ തലമുറയ്ക്ക് പ്രചോദനത്തിന്റെ വിളക്കുകളായി മാറുകയാണ്.







