കൊച്ചി: മമ്മൂട്ടിയേയും മോഹൻലാലിനേയും പ്രധാനകഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനംചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റ്’ റിലീസിനെച്ചൊല്ലി നിർമാതാക്കളും തിയേറ്റർ ഉടമകളും തമ്മിൽ തർക്കം. നിർമാതാക്കൾ തിയേറ്റർ വിഹിതം കൂട്ടി ചോദിച്ചതാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ‘ഫിയോക്കി’നെ ചൊടിപ്പിച്ചത്. ആദ്യരണ്ടാഴ്ചയും 60% തിയേറ്റർ വിഹിതം വേണമെന്ന നിർമാതാക്കളുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് തിയേറ്റർ ഉടമകൾ.ആദ്യആഴ്ചയിൽ 60%, രണ്ടാം ആഴ്ചയിൽ 55 ശതമാനം, മൂന്നാം ആഴ്ചയിൽ 50% എന്നിങ്ങനെയാണ് നിലവിൽ തിയേറ്ററുകൾ നിർമാതാക്കൾക്കുനൽകുന്ന വിഹിതം. ആദ്യത്തെ രണ്ടാഴ്ചയും 60% തന്നെ തിയേറ്റർ വിഹിതം വേണമെന്നാണ് ‘പേട്രിയറ്റ്’ നിർമാതാക്കൾ ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഫിയോക്ക്.ആദ്യരണ്ടാഴ്ചയും 60% എന്ന കണക്കിൽ ചിത്രം പ്രദർശിപ്പിച്ചാൽ തിയേറ്ററുകൾക്ക് വലിയ നഷ്ടമുണ്ടാകുമെന്നാണ് സംഘടനയുടെ വാദം. ഇപ്പോൾ തന്നെ തിയേറ്റർ വ്യവസായം നേരിടുന്ന വെല്ലുവിളികളും സംഘടന ചൂണ്ടിക്കാണിക്കുന്നു.ഏപ്രിൽ 23-നാണ് ചിത്രത്തിന്റെ റിലീസ്. ചിത്രം പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് ഇപ്പോൾ കരാറിലേർപ്പെടരുതെന്ന് തിയേറ്ററുകൾക്ക് സംഘടന നിർദേശം നൽകിയിട്ടുണ്ടെന്നാണ് സൂചന. റിലീസിന് മുന്നോടിയായി തർക്കത്തിൽ രമ്യമായ പരിഹാരത്തിലെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. നേരത്തെ, മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം ‘എമ്പുരാൻ’ റിലീസുമായി ബന്ധപ്പെട്ടും സമാന തർക്കമുണ്ടായിരുന്നു.










