ചാലിശേരി: മുലയംപറമ്പത്തുകാവ് പൂരം ഞായറാഴ്ച ആഘോഷിക്കും.ശനിയാഴ്ച ക്ഷേത്രമൈതാനിയിൽ പതിരുവാണിഭം നടക്കും.ശനിയാഴ്ച ഉച്ചമുതൽ മൈതാനിയിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നു വ്യാപാരികളെത്തും.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് തുടങ്ങുന്ന വാണിഭം ഞായറാഴ്ച പുലർച്ചെവരെയാണ് പരമ്പരാഗതരീതിയിൽ നടന്നുവരാറുള്ളത്. ഉപ്പു തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾ പതിർവാണിഭത്തിൽനിന്നു കിട്ടും. ഉണക്കമത്സ്യമാണ് വാണിഭത്തിലെ പ്രധാന ഇനം. ആദ്യ കാലങ്ങളിൽ കൊയ്ത്ത് കഴിഞ്ഞാൽ ജന്മിയിൽനിന്ന് കൂലിയായി
കിട്ടുന്ന നെല്ലിൻ്റെ പതിരു കൊടുത്താണ് ഉണക്കമത്സ്യം വാങ്ങിയിരുന്നത്. അങ്ങനെയാണ് പതിരുവാണിഭമെന്ന പേരുവന്നത്. വിവിധ തരം മൺപാത്രങ്ങൾ, പഴവർഗങ്ങൾ, കത്തികൾ, മുറം,
കൈക്കോട്ടുതായ, കയറുകൾ, പച്ചക്കറിവിത്തുകൾ, പായകൾ, ചൂൽ, പച്ചക്കറി, ഇരുമ്പുകൊണ്ടുള്ള പണിയായുധങ്ങൾ,കളിക്കോപ്പുകൾ,
യന്ത്രഊഞ്ഞാൽ തുടങ്ങിയവയുടെ വിൽപ്പനയും കാഴ്ചയും വിനോദവും സംഗമിക്കും.ന്യൂ ലൈറ്റ് കമ്മിറ്റി ഒരുക്കിയ വൈദ്യുതദീപാലങ്കാരത്തിൻ്റെ സ്വിച്ച് ഓൺ വെള്ളിയാഴ്ച കമ്മിറ്റി പ്രസിഡൻ്റ് ശശി കരിപ്പാലി നിർവഹിച്ചു. ശനിയാഴ്ച രാത്രി എട്ടരയ്ക്ക് നടപ്പുരമേളം ഉണ്ടാകും.









