ന്യൂഡൽഹി: ലോക്‌സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ ഉൾപ്പെടെയുള്ള എട്ട് എംപിമാർക്ക് സസ്‌പെൻഷൻ. ലോക്‌സഭയിലെ ബഹളത്തിനിടെ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറിയതിനും കടലാസുകൾ കീറിയെറിഞ്ഞതിനുമാണ് നടപടി. ഈ സമ്മേളന കാലയളവിലേക്കാണ് സസ്‌പെൻഷൻ.മുൻ കരസേന മേധാവി എം.എം. നരവനെയുടെ ഓർമക്കുറിപ്പിലെ പരാമർശത്തെച്ചൊല്ലിയാണ് ലോക്‌സഭ ഇന്നും പ്രക്ഷുബ്ധമായത്. ബഹളത്തെത്തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.കേരളത്തിൽനിന്നുള്ള എംപിമാരായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവർക്ക് പുറമേ, അമരീന്ദർ സിങ്, രാജാ വാറിങ്, മാണിക്കം ടാഗോർ, ഗുർജീത് സിങ് ഔജില, പ്രശാന്ത് യഡാറാവു പഡോലേ, കിരൺ കുമാർ റെഡ്ഡി, വെങ്കട്ട് രാമൻ തുടങ്ങിയവരാണ് നടപടി നേരിട്ട മറ്റു എംപിമാർ. സസ്‌പെൻഷനിൽ പ്രതിഷേധിച്ച് എട്ട് എംപിമാരും പ്രതിപക്ഷ നേതാവായ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റ് കവാടത്തിന് മുന്നിൽ ധർണ ആരംഭിച്ചിട്ടുണ്ട്.










