അക്കിക്കാവ് പി എസ് എം ഡെന്റൽ കോളേജിന് എതിർവശത്ത് പ്രവർത്തിക്കുന്ന ‘ഓട്ടോസോൺ ‘ എന്ന കാർ വർക്ക്‌ഷോപ്പ് ഉടമയെ പത്തോളം പേരടങ്ങുന്ന സംഘം കടയിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി പ്ലാശേരി വീട്ടിൽ 33 വയസ്സുള്ള രാഹുലിനെയാണ് കുന്നംകുളം പോലീസ് പിടികൂടിയത്. വർക്ക്‌ഷോപ്പിൽ ഒരു കാറിന്റെ പണിയുമായി ബന്ധപ്പെട്ട് രാഹുലും വർക്ക്‌ഷോപ്പ് ഉടമയുമായി മുൻപ് തർക്കമുണ്ടായിരുന്നു. ഈ വൈരാഗ്യത്തെ തുടർന്നാണ് പ്രതിയും സുഹൃത്തുക്കളും ചേർന്ന് അക്രമം നടത്തിയത്.
കരിക്കാട് പതിയാന വളപ്പിൽ വീട്ടിൽ മൊയ്തുട്ടിയുടെ മകനായ റഹീമിനാണ് (33) അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റത്. രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. റഹീമിന്റെ വർക്ക്‌ഷോപ്പിലേക്ക് അതിക്രമിച്ചു കയറിയ സംഘം കത്തി പോലുള്ള മാരകായുധം ഉപയോഗിച്ച് ദേഹത്ത് പല സ്ഥലങ്ങളിലും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമത്തിന് ഇരയായ റഹീമിനെ ഉടൻ തന്നെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നെഞ്ചിലും കാലിലും കയ്യിലും ഏറ്റ മുറിവുകൾക്ക് ആഴമുള്ളതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും അവിടുത്തെ ട്രോമാകെയർ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
തർക്കത്തെ തുടർന്ന് രാഹുലും അയാളുടെ സുഹൃത്തുക്കളും ചേർന്നാണ് തങ്ങളെ ആക്രമിച്ചതെന്ന് റഹീം പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ ആക്രമണം നടത്തിയ രാഹുലിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തനിക്ക് അറിയില്ലെന്നാണ് റഹീം പറഞ്ഞിരുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ സ്വദേശിയായ രാഹുലിനെ പോലീസ് വലയിലാക്കിയത്. റഹീമിന്റെ ശരീരത്തിലേറ്റ മുറിവുകളുടെ ആഴം പൂർണ്ണമായി മനസ്സിലാക്കാൻ കൂടുതൽ ടെസ്റ്റുകൾ നടത്തിയാൽ മാത്രമേ സാധിക്കുകയുള്ളൂ എന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.







