ന്യൂഡൽഹി: എഥനോൾ കൂടിയ അളവിൽ അടങ്ങിയ പെട്രോളിന്റെ (Ethanol blended petrol) എക്‌സൈസ് തീരുവ പൂർണമായും ഒഴിവാക്കി. കേന്ദ്രസർക്കാർ ബുധനാഴ്ച പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് 22 മുതൽ 30ശതമാനം വരെ എഥനോൾ അടങ്ങിയ പെട്രോളിനെയാണ് എക്‌സൈസ് തീരുവയിൽ നിന്ന് പൂർണമായും ഒഴിവാക്കുന്നത്. അടിസ്ഥാന എക്‌സൈസ് തീരുവയ്ക്കുപുറമേ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസ്, കാർഷിക ഇൻഫ്രാസ്ട്രക്ചർ സെസ് എന്നിവയും നീക്കം ചെയ്തിട്ടുണ്ട്. പരിസ്ഥിതി മലിനീകരണവും ഇറക്കുമതി എണ്ണയെ ആശ്രയിക്കുന്നതും കുറയ്ക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഫ്‌ലെക്സ് ഫ്യൂവൽ വാഹനങ്ങൾക്കായി E85 പെട്രോൾ അടുത്തിടെ പുറത്തിറക്കിയിരുന്നു. അതിനുപിന്നാലെയാണ് തീരുവ കുറച്ചുള്ള വിജ്ഞാപനം പുറത്തിറങ്ങിയത്.
എഥനോൾ കൂടിയ അളവിൽ അടങ്ങിയ പെട്രോൾ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇറക്കുമതിച്ചെലവ് പരമാവധി കുറയ്ക്കാനും അതിലൂടെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാനാവുമെന്നുമാണ് കരുതുന്നത്. നികുതി പൂർണമായും ഒഴിവാക്കുന്നതോടെ വലിയ തോതിൽ വിലകുറയുന്ന എഥനോൾ കൂടിയ അളവിൽ അടങ്ങിയ ഇന്ധനങ്ങളുടെ വില്പന കൂടുകയും ചെയ്യും.ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകമാകെ കടുത്ത എണ്ണപ്രതിസന്ധി നേരിടുന്നതാണ് എഥനോൾ മിശ്രിത ഇന്ധനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനം കേന്ദ്രം വേഗത്തിലാക്കിയത്. അല്പമാെന്ന് ശമിച്ചിരുന്ന യുദ്ധം കഴിഞ്ഞദിവസംമുതൽ വീണ്ടും തീവ്രമായതോടെ ഇറാൻ ഹോർമൂസ് പൂർണമായും അടച്ചിരിക്കുകയാണ്. ഇത് ലോകമാകെ ഇന്ധനപ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും എന്നാണ് കരുതുന്നത്.










