തിരൂർ: ആതവനാട് പൂളമംഗലത്ത് സ്ത്രീവേഷം ധരിച്ച് എസ്.ഐ.ആർ ഉദ്യോഗസ്ഥയെന്ന വ്യാജേനയെത്തി പ്രായമായ സ്‌ത്രീയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ. അയൽവാസി ഷാക്കിർ(32) ആണ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് യുവാവ് സ്ത്രീവേഷത്തിൽ എസ്.ഐ.ആർ ഫോമിലെ വിവരങ്ങൾ അന്വേഷിച്ച് വീട്ടിലെത്തിയത്. ആധാർ കാർഡുകൾ എടുക്കാൻ സ്ത്രീ വീടിനകത്തേക്ക് പോയപ്പോൾ പിന്തുടർന്ന പ്രതി ബലം പ്രയോഗിച്ച് മൂന്നുപവന്റെ മാലയും വളയും കവരുകയായിരുന്നു. പരിക്കേറ്റ സ്ത്രീ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കൽപകഞ്ചേരി പൊലീസ് അന്വേഷണത്തിനിടെ വീട്ടിലെത്തിയപ്പോൾ പ്രതിയും പൊലീസിനെ സഹായിക്കാനെത്തിയിരുന്നു. ഉദ്യോഗസ്ഥ ചമഞ്ഞെത്തിയപ്പോൾ കൈയിൽ കരുതിയിരുന്ന പുസ്തകം, സ്വർണം കവർന്ന ശേഷം വെപ്രാളത്തിനിടെ എടുക്കാൻ പ്രതി മറന്നതാണ് തുമ്പായത്. അന്വേഷണത്തിൽ പുസ്തകം ഒരു സ്വകാര്യ സ്ഥാപനത്തിലേതാണെന്ന് കണ്ടെത്തി. സ്ഥാപനത്തിലെത്തി പുസ്തകത്തിലെ കൈയക്ഷരം വച്ച് നടത്തിയ പരിശോധനയിൽ അവിടത്തെ ജീവനക്കാരന്റേതാണെന്ന് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു











