2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് റൗണ്ട് നിർണയം ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി പത്തരയ്ക്ക് അമേരിക്കയിലെ വാഷിങ്ടണിലാണ് നറുക്കെടുപ്പ്. ഫിഫയുടെയുടെ പ്രഥമ സമാധാന പുരസ്കാരവും ചടങ്ങിൽ സമ്മാനിക്കും. ചരിത്രത്തിൽ ആദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ ഗ്രൂപ്പുകളെ നറുക്കെടുപ്പിലൂടെയാണ് നിശ്ചിയിക്കുന്നത്.കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് നാല് ടീമുകളുള്ള 12 ഗ്രൂപ്പുകൾ നറുക്കിട്ടെടുക്കുക. ഇതിനോടകം ടീമുകളെ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ 4 പോട്ടുകളുകളായി തിരിച്ചിട്ടുണ്ട്. ഒന്നാം പോട്ടിൽ ആതിഥേയ രാജ്യങ്ങളായ അമേരിക്ക, മെക്സികോ, കാനഡ എന്നിവർക്കൊപ്പം റാങ്കിങ്ങിൽ മുന്നിലുള്ള 9 ടീമുകൾ. ലാറ്റിനമേരിക്കൻ മേഖലയിലെ അർജന്റീനയും ബ്രസീലും പോലുള്ള ടീമുകൾ ഒരേ ഗ്രൂപ്പിൽ വരാത്ത തരത്തിലായിരിക്കും ഗ്രൂപ്പ് നിർണയിക്കുക.യൂറോപ്യൻ മേഖലയിലെ രണ്ടിലധികം ടീമുകൾ ഒരേ ഗ്രൂപ്പിൽ വരാതിരിക്കുന്നതും ഉറപ്പാക്കും. ഫിഫ റാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനക്കാരായ സ്പെയിനും അർജന്റീനയും മൂന്നും നാലും സ്ഥാനക്കാരായ ഫ്രാൻസും ഇംഗ്ലണ്ടും ഫൈനലിന് മുന്പ് നേർക്കുനേർ വരികയും ഇല്ല. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് ചടങ്ങിലെ മുഖ്യ അതിഥി. ഫിഫ പുതുതായി ഏർപ്പെടുത്തിയ സമാധാന പുരസ്കാരം ട്രംപ് നേടിയെന്നേക്കുമെന്നാണ റിപ്പോർട്ടുകൾ. സമാധാനത്തിനുള്ള നോബേൽ കിട്ടാതിരുന്ന ട്രംപിന് വേണ്ടി ഉറ്റ സുഹൃത്ത് ഫിഫ പ്രസിഡന്റ് ജിയോവാനി ഇൻഫാന്റിനോയുടെ സമാശ്വാസ സമ്മാനമാണ് പുരസ്കാരമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ പരിഹാസം.











