ചങ്ങരംകുളം:ആലംങ്കോട് മൃഗാശുപത്രിയിലെ ശോചനീയാവസ്ഥക്കെതിരെ ഭാരതീയ ജനതാ പാർട്ടി ആലംങ്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ബിജെപി മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര ധർണാസമരം ഉദ്ഘാടനം ചെയ്തു.കന്നുകാലികളിൽ ക്രമാതീതമായി അസുഖങ്ങൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ അവയെ പരിചരിക്കേണ്ട ചങ്ങരംകുളത്തെ മാന്തടത്ത് പ്രവർത്തിക്കുന്ന മൃഗാശുപത്രിയിൽ ആവശ്യത്തിനുള്ള ഡോക്ടർമാരോ,ടെസ്റ്റ് ചെയ്യാനുള്ള ലാബ് സൗകര്യമോ,മരുന്നുകളോ,മറ്റ് ചികിത്സ സംവിധാനങ്ങളോ ഇല്ലാത്തത് കർഷകരെ ദുരിതത്തിലാക്കുകയാണെന്ന് പ്രസാദ് പറഞ്ഞു.ആലംങ്കോട് പഞ്ചായത്തിൽ ആയിരത്തിലധികം കുടുംബങ്ങളാണ് പശുക്കളെ വളർത്തി ഉപജീവിതമാർഗ്ഗം കണ്ടെത്തുന്നതെന്നും നാനൂറിൽപരം ആടുവളർത്തുന്ന കുടുംബങ്ങളും ഈ പഞ്ചായത്തിലുണ്ടെന്നും വെറ്റിനറി ഡോക്ടറുടെ സേവനം കൃത്യമായി ലഭിക്കുന്നില്ലെന്നും പ്രസാദ് പറഞ്ഞു.വളര്‍ത്തു മൃഗങ്ങള്‍ക്ക് എന്തെങ്കിലും അസുഖങ്ങളും അപകടങ്ങളും സംഭവിച്ചാൽ കുന്നംകുളത്തെയും പൊന്നാനിയിലെയും മൃഗാശുപത്രികളിലേക്ക് കൊണ്ടുപോകേണ്ട ഭാരിച്ച ചിലവുകളാണ് വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവർക്ക് അനുഭവിക്കേണ്ടിവരുന്നതെന്നും പകൽ സമയങ്ങളിൽ പോലും ഡോക്ടറുടെ സേവനം ലഭിക്കാത്തത് മൂലം ക്ഷീരകർഷകരുടെ പശുക്കൾ അടക്കമുള്ള നിരവധി വളർത്തുമൃഗങ്ങളാണ് ആവശ്യത്തിനുള്ള ചികിത്സ ലഭിക്കാത്തതുമൂലം മരണപ്പെടുന്നതെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.പകൽ മുഴുവൻ സമയവും ഡോക്ടറുടെ സേവനം ലഭ്യമാക്കുക, വീടുകളിൽ എത്തി വളർത്തുമൃഗങ്ങളെ ചികിത്സിക്കുക, ലാബ് സൗകര്യം ഏർപ്പെടുത്തുക, ആവശ്യത്തിനുള്ള മരുന്നും അനുബന്ധ ചികിത്സ സംവിധാനങ്ങളും ആശുപത്രിയിൽ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ബിജെപി പ്രവർത്തകർ ധർണ്ണ സംഘടിപ്പിച്ചത്.റിനിൽ കാളാച്ചാൽ അധ്യക്ഷത വഹിച്ചു, ബിബിൻ മുല്ലക്കൽ, ടി ഗോപാലകൃഷ്ണൻ,കൃഷ്ണൻ പാവിട്ടപ്പുറം,ജെനു പട്ടേരി,രജിതൻ പന്താവൂർ, ഉദയൻ കോട്ടയിൽ,ശിവദാസൻ പെരുമുക്ക്, എന്നിവർ സംസാരിച്ചു.










