കണ്ണൂർ: ആത്മകഥ പൂർത്തിയായിട്ടില്ലെന്നും എഴുത്ത് തുടരുകയാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജൻ. ആത്മകഥ പ്രസിദ്ധീകരിക്കാൻ ഡിസി ബുക്സും മാതൃഭൂമിയും സന്നദ്ധത അറിയിച്ചിരുന്നു. പ്രസിദ്ധീകരണത്തിനുള്ള അനുമതി ആർക്കും നൽകിയിട്ടില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. ‘കട്ടൻചായയും പരിപ്പുവടയും – ഒരു കമ്യൂണിസ്റ്റിൻ്റെ ജീവിതം’ എന്ന പേരിൽ ജയരാജൻ്റെ പുസ്തകം ഉടൻ പുറത്തിറക്കുമെന്നും പുസ്തകത്തിൽ പല അപ്രിയസത്യങ്ങളുടെയും തുറന്നുപറച്ചിലുകളുണ്ടെന്നും കവർചിത്രം പുറത്തിറക്കി പ്രസാധകരായ ഡിസി ബുക്സ് അറിയിച്ചതിന് പിന്നാലെയാണ് ഇപിയുടെ പ്രതികരണം.
അതേസമയം എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയതിൽ പ്രയാസമുണ്ടെന്നും പാർട്ടി തന്നെ മനസ്സിലാക്കിയില്ലെന്നും ഇപി ജയരാജൻ ആത്മകഥയിൽ വ്യക്തമാക്കുന്നതായി റിപ്പോർട്ടുണ്ട്
ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയതിന് പിന്നിൽ ഗുഢാലോചന ഉണ്ടെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞത് പച്ചക്കള്ളമാണെന്നും ആത്മകഥയിൽ പറയുന്നതായാണ് റിപ്പോർട്ട്. പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി ഡോ. പി സരിനെതിരെയും ആത്മകഥയിൽ പരാമർശമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.