പൊന്നാനി:വീട്ടമ്മയോട് വഴി ചോദിക്കാൻ എന്ന വ്യാജേനെ ബൈക്ക് നിർത്തി കഴുത്തിൽ കിടന്ന ഒന്നര പവൻ്റെ സ്വർണമാല പൊട്ടിച്ചു കടന്നു കളഞ്ഞ പ്രതിയെ പൊന്നാനി പോലീസ് പിടികൂടി.കോഴിക്കോട് താമരശ്ശേരി സ്വദേശി 28 വയസുള്ള പുതുപ്പാടി പുത്തൻ വീടൻ റമ്പുട്ടാൻ അനസ് എന്ന അനസിനെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.ജൂൺ 20 നാണ് പൊന്നാനി ബിയ്യത്താണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങിയ ബിയ്യം സ്വദേശിയായ വീട്ടമ്മയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച് ബൈക്കിലെത്തിയ യുവാവ് കടന്ന് കളയുകയായിരുന്നു
പ്രദേശത്തെ സിസിടിവി കള്‍ കേന്ദ്രീകരിച്ച് ഒരു മാസത്തോളം നീണ്ട അന്വേഷണത്തിന് ശേഷമാണ് തിരൂർ ഡിവൈഎസ്പി പ്രേമാനന്ദ കൃഷ്ണൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘംകോഴിക്കോട് നിന്നും പ്രതിയെ പിടികൂടിയത്.
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ സമാനമായ 25 ഓളം കേസുകളിൽ പ്രതിയാണ് അനസ് എന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയെ ആക്രമിച്ചു മൂന്നു കിലോഗ്രാം സ്വർണം കവർന്ന കേസിലും അനസ് പ്രതിയാണ്.
പൊട്ടിച്ച സ്വർണം കാസർഗോഡ് വിൽപന നടത്തിയതായും പ്രതി ചോദ്യം ചെയ്യലിൽ പോലിസിനെ അറിയിച്ചു.പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചാണ് ഇയാള്‍ ബൈക്കില്‍ മാല പൊട്ടിക്കാൻ എത്തിയത്. 100 ഓളം സിസിടിവി ക്യാമറകൾ നിരീക്ഷിച്ചും മുമ്പ് സമാന രീതിയിൽ ഉള്ള കുറ്റങ്ങളിൽ ഉൾപെട്ട 15 ഓളം പേരെ നിരീക്ഷിച്ചും കളവ് കേസുകളിൽ പ്രതികളായ 40 ഓളം പേരുടെ ഫോൺ കോളുകളുടെ വിശദാംശങ്ങൾ പരിശോധിച്ചും കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിലാണപ്രതിയിലേക്കെത്തുന്നത്.സംഭവത്തിന് ശേഷം തിരുവനന്തപുരം,എറണാകുളം ,വയനാട് ജില്ലകളിലായി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ദിവസങ്ങളോളം നിരീക്ഷിച്ച് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് അന്വേഷണസംഘം പിടികൂടിയത്.ബൈക്കിൽ എത്തി മാല പൊട്ടിച്ച ശേഷം ബൈക്ക് റെയിൽവെ പാർക്കിങ്ങുകളിൽ നിർത്തിയിട്ട് ട്രെയിൻ മാർഗം യാത്ര ചെയ്ത് പിന്നീട് തിരിച്ചെത്തി ബൈക്ക് എടുത്ത് കൊണ്ട് പോകുന്നതാണ് ഇയാളുടെ രീതി.റോഡുകളിലെ പോലീസ് പരിശോധനകളിൽ നിന്ന് രക്ഷപെടുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്.സംസ്ഥാനത്ത് ഉടനീളം മാല പൊട്ടിച്ച മറ്റ് കേസുകളിലും അനസിന് പങ്കുണ്ടോ എന്നും കേസിൽ കൂടുതൽ പ്രതികളുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലിസ് പരിശോധിച്ച് വരികയാണെന്ന് പൊന്നാനി ഇൻസ്പെക്ടർ അഷറഫ് അറിയിച്ചു.
പൊന്നാനി ഇന്‍സ്പെക്ടര്‍ അഷറഫ് ,എസ്.ഐ മാരായ യാസിർ,നിതിൻ,ആൻ്റോ ഫ്രാൻസിസ്,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ,പ്രശാന്ത് കുമാർ എസ്,വിപിൻ രാജ് , സിപിഓ മാരായ ഹരിപ്രസാദ്,ശ്രീരാജ്,രഞ്ജിത്ത്,തിരൂർ ഡാൻസാഫ് അംഗങ്ങളായ എസ്.ഐ ജയപ്രകാശ്, എ .എസ്.ഐ ജയപ്രകാശ് സീനിയർ സിവിൽ പോലീസ് ഓഫീസർ ഉദയകുമാർ,ഉണ്ണിക്കുട്ടൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പ്രതിയെ കണ്ടെത്തിയത്.പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.











