ടെൽ അവീവ്: ഇറാന്‍റെ ആണവ, മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം ഓപ്പറേഷൻ ആരംഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു. ഇസ്രായേലിന്റെ നിലനിൽപ്പ് സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടിയാണിതെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേലിന്റെ ചരിത്രത്തിലെ നിർണായക നിമിഷമാണിതെന്നും നെതന്യാഹു പറഞ്ഞു. അതേസമയം തിരിച്ചടിക്കുമെന്ന് ഇറാൻ പ്രതികരിച്ചു.
യുഎൻ രക്ഷാസമിതി ഒപ്പം നിൽക്കണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടു. ധാർമിക തീരുമാനങ്ങൾ എടുക്കേണ്ട സമയമാണിത്. ഇസ്രയേലിനൊപ്പം നിന്നില്ലെങ്കിൽ അപകടകരമായ മൗനത്തിന്റെ പക്ഷത്താകുമെന്നും യുഎന്നിലെ ഇസ്രയേൽ അംബാസഡർ പ്രതികരിച്ചു. അതേസമയം ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തിൽ പങ്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി.
ഇസ്രയേൽ സേന ഇറാനുള്ളിൽ നിരവധി തവണ ആക്രമണം നടത്തിയതായി നെതന്യാഹു സ്ഥിരീകരിച്ചു. ഇറാന്‍റെ ആണവ പദ്ധതികളും മിസൈൽ കേന്ദ്രങ്ങളും ഉൾപ്പെടെ പ്രധാന സ്ഥലങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇറാന്‍റെ ആണവ സമ്പുഷ്ടീകരണ പരിപാടിയുടെ കേന്ദ്രത്തിലാണ് ആക്രമണം നടത്തിയതെന്ന് നെതന്യാഹു പറഞ്ഞു. സൈനിക നടപടി കൃത്യമായ ലക്ഷ്യം വച്ചുള്ളതായിരുന്നു. ഇറാനിലെ ജനങ്ങളുമായി ഇസ്രയേൽ സംഘർഷം ആഗ്രഹിക്കുന്നില്ല. ഇറാൻ ജനതയോടല്ല ഇറാന്‍റെ സ്വേച്ഛാധിപത്യ നേതൃത്വത്തിനെതിരെയാണ് പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു