ലഹരിക്കേസിൽ യുവസംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പിടിയിലായ ഛായാഗ്രാഹകൻ സമീർ താഹിറിന്റെ ഫ്ലാറ്റ് നേരത്തെ എക്സൈസ് നിരീക്ഷണത്തിൽ ആയിരുന്നെന്ന് വിവരം. നേരത്തെയും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെ പരിശോധന നടന്നിരുന്നെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ലഹരിമരുന്നിനൊപ്പം അത് ഉപയോഗിക്കേണ്ട ക്രഷർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും ഫ്ലാറ്റിൽനിന്നു കണ്ടെടുത്തിട്ടുണ്ട്
സംവിധായകരെ കൂടാതെ അറസ്റ്റിലായ ഷാലിഫ് മുഹമ്മദാണ് കഞ്ചാവ് എത്തിച്ചത്. ഇയാൾ ഓസ്ട്രേലിയൻ മലയാളിയാണ്. ലഹരി ഉപയോഗിക്കുന്നവർ മാത്രമല്ല ലഹരി ഉപയോഗിക്കാൻ സൗകര്യം ഒരുക്കി കൊടുക്കുന്നവർക്കെതിരെയും കേസ് എടുക്കുമെന്ന് എക്സൈസ് അറിയിച്ചു. ഇതിന്റെ ഭാഗമായി സമീർ താഹിറിനെ ചോദ്യം ചെയ്യും. വൈകാതെ സമീറിന് നോട്ടിസ് നൽകാനാണ് തീരുമാനം.
സിനിമരംഗത്തുള്ളവരാണ് മുറിയിലുള്ളത് എന്നായിരുന്നു എക്സൈസിനു ലഭിച്ച വിവരം. സിനിമയിൽ ചെറിയ വേഷങ്ങളൊക്കെ ചെയ്യുന്നുവെന്നാണ് എക്സൈസ് ചോദ്യം ചെയ്യലിൽ യുവസംവിധായകർ പറഞ്ഞത്. എന്നാൽ പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇവർ മുൻനിര സംവിധായകരാണെന്ന് മനസ്സിലായത്. മഞ്ഞുമ്മൽ ബോയ്സിൽ ഡ്രൈവറുടെ വേഷം ചെയ്തിട്ടുണ്ട് എന്നായിരുന്നു ഖാലിദ് റഹ്മാൻ എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്
സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നാണ് സംവിധായകർ പൊലീസിനു നൽകിയ മൊഴി. തങ്ങളോടൊപ്പം കഞ്ചാവ് ഉപയോഗിക്കുന്ന മറ്റു ചില സിനിമ പ്രവർത്തകരുടെ പേരുകളും ഇവർ എക്സൈസിനോട് പറഞ്ഞിട്ടുണ്ട്