ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ ഇടപെടൽ ആവശ്യപ്പെട്ട അഭിഭാഷകനോട് ‘ഞങ്ങളുടെ സമയം കളയരുത് ‘ എന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. ജന്തർ മന്ദിറിൽ നടക്കുന്ന സമരം സുപ്രിംകോടതിയിൽ ഉന്നയിക്കാനുള്ള അഭിഭാഷകന്റെ ശ്രമം തള്ളിയ മൂന്നംഗ ബെഞ്ച്, സമരത്തിന്റെ ദൃശ്യങ്ങൾ അങ്ങിയ വീഡിയോകൾ കാണാനും വിസമ്മതിച്ചു.ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചിന് മുന്നിലാണ് അഭിഭാഷകൻ ഈ വിഷയം ഉന്നയിച്ചത്. ‘ജന്തർ മന്ദിറിൽ പ്രതിഷേധം തുടരുകയാണ്. പൊലീസ് വലിയ ക്രൂരതയാണ് കാണിക്കുന്നത്. കണ്ണീർ വാതകം വരെ പ്രയോഗിച്ചു‘ എന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, ‘ഞങ്ങളുടെ സമയവും നിങ്ങളുടെ സമയവും കളയരുത്. ഞങ്ങളുടെ സമയത്തേക്കാൾ വിലപ്പെട്ടതാണ് നിങ്ങളുടെ സമയം‘- എന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പ്രതികരിച്ചു.
എന്നാൽ, അഭിഭാഷകൻ വീണ്ടും വാദം തുടരുകയായിരുന്നു. ‘നീറ്റ് പരീക്ഷകൾ സർക്കാർ സുതാര്യമായും സൗജന്യമായും നടത്തണം, നാഷണൽ ടെസ്റ്റിംഗ് ഏജൻസി പിരിച്ചുവിടണം എന്നിവ ഉൾപ്പെടെ മൂന്ന് പ്രധാന ആവശ്യങ്ങളാണ് വിദ്യാർത്ഥികൾ മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞെങ്കിലും വിഷയം കേൾക്കാൻ ബെഞ്ച് വിമുഖത പ്രകടിപ്പിച്ചു. അതോടെ തന്റെ കൈവശം കുറച്ച് പ്രതിഷേധങ്ങളുടെ വിഡിയോ ഉണ്ട് അനുവാദം നൽകിയാൽ അത് കാണിക്കാമെന്നും അഭിഭാഷകൻ അറിയിച്ചു. എന്നാൽ, അതിനും ബെഞ്ച് തയ്യാറായില്ല. ‘ഞങ്ങൾക്ക് വിഡിയോകളിൽ താല്പര്യമില്ല. കാണാൻ സമയവുമില്ല ‘ എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.
തൊഴിലില്ലാത്ത ഒരു വിഭാഗം യുവാക്കളെ ‘പാറ്റകൾ’ (cockroaches) എന്ന് വിശേഷിപ്പിച്ചുകൊണ്ട് മുമ്പ് ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശമാണ്, നിലവിൽ ജന്തർ മന്ദിറിലെ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന ‘കോക്ക്റോച്ച് ജനതാ പാർട്ടി’യുടെ രൂപീകരണത്തിന് കാരണമായത്. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും ചോർച്ചക്കുമെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് കോടതിയുടെ നിലപാട്.








