കോവിഡ് ലോക്ഡൗണിനുശേഷം സംസ്ഥാനത്ത് ആത്മഹത്യാനിരക്ക് കുത്തനെ കൂടി. ലോക്ഡൗൺ കാലഘട്ടമായ 2020-21-ന് മുൻപ് പ്രതിവർഷം ശരാശരി 7500-നും 8500-നും ഇടയ്ക്കായിരുന്നു സംസ്ഥാനത്തെ ആത്മഹത്യ. എന്നാൽ, ലോക്ഡൗണിനുശേഷം ഇത് 10,000-ത്തിന് മുകളിലായി ഉയർന്നു.
2021-ൽ 6227 പേരാണ് സ്വമേധയാ ജീവനൊടുക്കിയത്. 2022-ൽ 10,177 പേരും 2023-ൽ 10,994 പേരും 2024-ൽ 10,779 പേരും 2025 ഫെബ്രുവരിവരെ മാത്രം 1785 പേരും ജീവിതമവസാനിപ്പിച്ചു. നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ വിവരപ്രകാരം ദേശീയ ശരാശരിയുടെ ഇരട്ടിയാണ് സംസ്ഥാനത്തെ ആത്മഹത്യ.
2022-ൽ ഒരുലക്ഷംപേരിൽ 28.5 ശതമാനമാണ് ജീവനൊടുക്കിയത്. ദേശീയ ശരാശരി 12.04%. ലോക്ഡൗണിനുശേഷം സംസ്ഥാനത്തെ മാറിയ സാമൂഹികസാഹചര്യമാണ് ആത്മഹത്യാപ്രവണത കൂട്ടിയതെന്നാണ് വിദഗ്ധരുടെ നിഗമനം.
80 ശതമാനം ആത്മഹത്യയും പുരുഷന്മാർക്കിടയിലാണ്. 60 ശതമാനവും 45 പിന്നിട്ടവർ. 50 ശതമാനം ആത്മഹത്യകൾക്കുപിന്നിലും സാമ്പത്തികപ്രതിസന്ധിയും കുടുംബപ്രശ്നങ്ങളും. വിവാഹിതരായ സ്ത്രീകളിലാണ് ആത്മഹത്യാപ്രവണത കൂടുതൽ. 80 ശതമാനവും തൂങ്ങിമരണം.
സാമ്പത്തികമാന്ദ്യം, ജോലി നഷ്ടമായി തിരികെയെത്തിയ പ്രവാസികൾ, കോവിഡ് കാരണം ബിസിനസിലുണ്ടായ തകർച്ച, യുവത്വത്തിന്റെ ലഹരിയുപയോഗം, സാമൂഹികമാധ്യമ ആസക്തി, അണുകുടുംബങ്ങളിലെ ജീവിതസാഹചര്യം എന്നിവയും ആത്മഹത്യാനിരക്ക് കൂട്ടിയിട്ടുണ്ട്
നവസംരംഭകരിൽ ഭൂരിഭാഗത്തിനും കോവിഡ് ലോക്ഡൗണിനെ അതിജീവിക്കുക കനത്ത വെല്ലുവിളിയായിരുന്നു. അതിനെ മറികടന്നവർക്കുപോലും തുടർന്നുണ്ടായ സാമ്പത്തികമാന്ദ്യം അതിജീവിക്കാനായില്ലെന്നാണ് നിഗമനം.