മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ കൂട്ടയിടി.മുഖ്യമന്ത്രിയ്ക്ക് എസ്കോർട്ടായി വന്ന ആംബുലൻസ് ഉൾപ്പെടെയുള്ള അഞ്ച് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച വൈകീട്ട് വാമനപുരം പാർക്ക് ജങ്ഷനിലായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.
വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഒരു വാഹനം സ്കൂട്ടർ യാത്രക്കാരിയെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്കിട്ടതോടെയാണ് പിന്നാലെയെത്തിയ മറ്റുവാഹനങ്ങൾ കൂട്ടിയിടിച്ചത്.
സ്കൂട്ടർ യാത്രക്കാരി എം.സി. റോഡിൽനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകാനായി തിരിയുകയായിരുന്നു. ഈ സമയം മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടകാരണം. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ പിറകിലും സുരക്ഷാവാഹനം ഇടിച്ചെങ്കിലും കാര്യമായ അപകടമുണ്ടായില്ല. മുഖ്യമന്ത്രി പുറത്തിറങ്ങിയുമില്ല. മുഖ്യമന്ത്രി കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.