കോട്ടയം: മൂന്ന് വയസുകാരിയുടെ മരണത്തിൽ കോട്ടയം മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി കുടുംബം. വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന കട്ടപ്പന സ്വദേശി വിഷ്ണു സോമന്റെ മകൾ അപർണ്ണികയാണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് ആരോപണം. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇന്നലെ രാവിലെ 8.30 ഓടെയാണ് കുട്ടി മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ രണ്ടോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. കഠിനമായ വയറുവേദനയെ തുടർന്ന് ഇക്കഴിഞ്ഞ 11 നും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പ്രാഥമിക പരിശോധനകൾക്ക് ശേഷം കുഴപ്പമില്ലെന്ന് നിർദ്ദേശിച്ച് ആശുപത്രി അധികൃതർ മടക്കിയതായി മാതാപിതാക്കൾ പറഞ്ഞു.എന്നാൽ വീട്ടിലെത്തി മരുന്ന് കഴിച്ചിട്ടും രോഗം ഭേദമാകാത്തതിനെ തുടർന്ന് ഞായറാഴ്ച രാവിലെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേദന കഠിനമായതോടെ വൈകിട്ടോടെ കുട്ടികളുടെ ആശുപത്രിയിൽ വീണ്ടും എത്തി. ഡോക്ടറെ വീട്ടിൽ പോയി കണ്ടു, തുടർന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന് മാതാവ് പറഞ്ഞു. ഡ്രിപ്പ് ഇട്ടെങ്കിലും പിറ്റേന്ന് രാവിലെ ഏഴായിട്ടും പകുതിപോലും തീർന്നില്ല. ഇതോടെ നഴ്സിംഗ് സ്‌റ്റേഷനിലെത്തി പരാതിപ്പെട്ടെങ്കിലും തിരിഞ്ഞ് നോക്കിയില്ലെന്നാണ് ആരോപണം.ചൊവാഴ്ച രാവിലെ ഡോക്ടർമാർ നടത്തിയ പരിശോധനയിൽ സ്ഥിതി ഗുരുതരമായതിനാൽ ഐസിയുവിലേക്ക് മാറ്റി. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ ഭക്ഷ്യവിഷബാധയേറ്റതായുള്ള സംശയം ഡോക്ടർമാർ പ്രകടിപ്പിച്ചിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. ഇവർ കട്ടപ്പന പൊലീസിൽ പരാതി നൽകി. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷമേ കൂടുതൽ വ്യക്തത വരൂ.