തിരുവനന്തപുരം: കിഫ്ബി റോഡുകളില്‍നിന്നു ടോള്‍ പിരിക്കാനുള്ള സര്‍ക്കാര്‍ നീക്കം നിയമസഭയില്‍ സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര നിലപാടുകളാണു യൂസര്‍ ഫീസ് പോലുള്ള ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കാരണം. യൂസര്‍ ഫീസ് ഉപയോഗിച്ച് കിഫ്ബിക്ക് വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയും. സര്‍ക്കാരില്‍നിന്നുള്ള ഗ്രാന്റ് കാലക്രമേണ ഒഴിവാക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി പദ്ധതികളില്‍നിന്നു വരുമാനം ഉണ്ടാക്കാനായാല്‍ കേന്ദ്ര വാദങ്ങളെ മറികടക്കാം. കിഫ്ബി പദ്ധതികള്‍ വരുമാനദായകമല്ലെന്നും സമാനസ്വഭാവമുള്ള എന്‍എച്ച്എ പോലുള്ള സ്ഥാപനങ്ങള്‍ വരുമാനം നേടുന്നവയാണെന്നും അതുവഴി തിരിച്ചടവ് സാധ്യമാകുന്നുവെന്നുമാണ് കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കിയത്. ഇതു വസ്തുതാവിരുദ്ധമാണ്. ടോള്‍ വഴി വരുമാനം കണ്ടെത്തുന്ന എന്‍എച്ച്എയും ആകെ തിരിച്ചടവിന്റെ വളരെ ചെറിയ ശതമാനം മാത്രമാണ് ടോള്‍ വഴി നേടുന്നത്. ബാക്കി ഓപ്പണ്‍ മാര്‍ക്കറ്റ് കടമെടുപ്പും കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റുമാണ്. കേന്ദ്രസര്‍ക്കാരിന്റെ വിവേചനപരമായ സമീപനമാണ് കിഫ്ബി പദ്ധികളെ എങ്ങനെ വരുമാനപ്രദമാക്കാം എന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കാന്‍ കാരണം. കിഫ്ബി സുതാര്യമായി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യസ്ഥാപനമാണ്. അതുകൊണ്ടാണ് മികച്ച ക്രെഡിറ്റ് റേറ്റിങ് ഉള്ളത്. കിഫ്ബിയില്‍ സിഎജി ഓഡിറ്റ് അടക്കം എല്ലാം സുതാര്യമായി നടക്കുന്നുണ്ട്. കിഫ്ബി ആരുടെയും തറവാട്ട് സ്വത്തല്ല എന്ന പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം യാഥാസ്ഥിതിക കാഴ്ചപ്പാടാണ്. കിഫ്ബിയുടെ നേട്ടങ്ങള്‍ പ്രതിപക്ഷത്തെ ചൊടിപ്പിക്കുന്നതില്‍ അതിശയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.










