കോവളം (തിരുവനന്തപുരം): ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് വാഴമുട്ടം ഭാഗത്തെ റോഡിൽ നൃത്തം ചെയ്തിരുന്ന യുവാക്കൾ ചേരിതിരിഞ്ഞുണ്ടായ അടിപിടിക്കിടെ ഒരാൾക്ക് തലയിൽ വെട്ടേറ്റു. കോവളം സ്വദേശി ഉണ്ണിക്കൃഷ്ണനാണ് വെട്ടേറ്റത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.
അക്രമ സംഭവത്തിൽ ഉൾപ്പെട്ട നാലുപേരിൽ രണ്ടുപേരെ കോവളം പോലീസ് അറസ്റ്റുചെയ്തു. വെള്ളാർ വാഴമുട്ടം സ്കൂളിന് സമീപം കുന്നിൽ വീട്ടിൽ വിഷ്ണു എന്ന വിഷ്ണു പ്രകാശ്(24), വെളളാർ കുഴിവിളാകം ക്ഷേത്രത്തിന് സമീപം വിഷ്ണുഭവനിൽ വിച്ചു എന്ന വിഷ്ണു(20) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
ഇവർക്കൊപ്പമുണ്ടായിരുന്ന വിപിൻപ്രകാശ്, ആകാശ് എന്നിവർ ഒളിവിൽ പോയി. പ്രതികൾക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. എസ്.എച്ച്.ഒ. വി. ജയപ്രകാശ്, എസ്.ഐ. സുരേന്ദ്രൻ, സി.പി.ഒ.മാരായ സുരേഷ്, കൃഷ്ണകുമാർ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.