വൈദ്യുതിക്ഷാമത്തിനിടയിലും കേരളം 2020-21 മുതൽ 2028- ’24 വരെ പാഴാക്കിയത് 617 കോടി യൂണിറ്റ് വൈദ്യുതി, യൂണിറ്റിന് ശരാശരി അഞ്ചുരൂപ കണക്കാക്കിയാൽ 3,085 കോടി രൂപയുടെ വൈദ്യുതി, പകൽ വൈദ്യുതി ലഭ്യത കൂടുതലും രാത്രി ക്ഷാമവുമുള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് വൈദ്യുതി ലഭിക്കുന്നത് കേന്ദ്രവിഹിതം, ആഭ്യന്തര ജലവൈദ്യുതോത്പാദനം, പവർപർച്ചേസ്, സൗരോർജം എന്നിങ്ങനെയാണ്. ഇതുവഴി 24 മണിക്കൂറും ലഭിക്കുന്ന വൈദ്യുതി ഉപയോഗിക്കാനാവാതെ സറണ്ടർ ചെയ്യുന്നത് വൻ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്. കേന്ദ്രവിഹിതവും കേരളത്തിൻ്റെ ജലവൈദ്യുതോത്പാദനവും 1,600 മെഗാവാട്ട് വീതമാണ്. വൈദ്യുതി ബോർഡിൻ്റെ സൗരോർജ പ്ലാൻറ്റുകൾ, പുരപ്പുറ സൗരോർ ജം എന്നിവയിൽനിന്ന് 1,200 മെഗാവാട്ടും കിട്ടുന്നു. പവർപർച്ചേസ് അഥവ കമ്പനികളിൽ നിന്ന് വാങ്ങുന്ന വൈദ്യുതിയിലുടെ 750 മെഗാവാട്ടും ലഭിക്കുന്നു. ഇതിന് പുറമേ ഹ്രസ്വകാല കരാറിലൂടെ 500 മെഗാവാട്ടും. ആകെ 5,650 മെഗാവാട്ട് വൈദ്യുതി ഒരു ദിവസം പകൽ ലഭിക്കുന്നു. നിലവിൽ സംസ്ഥാനത്തിൻ്റെ പകൽ വൈദ്യുതി ഡിമാൻഡ് 8,814 മെഗാവാട്ട് ആണ്. വൈദ്യുതി ഏറ്റവും കൂടുതൽ ആവശ്യം വരുന്ന വൈകീട്ട് ആറ് മുതൽ രാത്രി 11 വരെയുള്ള ‘പീക്ക്’ സമയത്ത് 4,903 മെഗാവാട്ടും. സ്വന്തം ജലവൈദ്യുതി ഉത്പാദനത്തിൽ മാത്രമാണ് കേരളത്തിന് നിയന്ത്രണമുള്ളത്. അതുകൊണ്ടുതന്നെ ജലവൈദ്യുതി ഒഴിവാക്കിയാലും പകൽ വൈദ്യുതിക്ക് കാര്യമായ ക്ഷാമം അനുഭവപ്പെടില്ല. ‘സറണ്ടറിൽ’ പവർ പർച്ചേസ് ആണ് ‘വില്ലൻ’ ആയി മാറുന്നത്.ദീർഘകാലകരാറുകളിൽ കേരളം റൗണ്ട് ദി ക്ലോക്ക് ആയിട്ടാണ് (24 മണിക്കൂറിലേക്ക്) വൈദ്യുതി വാങ്ങുന്നത്. ഇതുപ്രകാരം ഒരു യൂണിറ്റിന് അഞ്ചു രൂപ കണക്കാക്കിയാൽ 24 മണിക്കൂറിലേക്ക് 120 രൂപ നൽകണം. ഒരു വർഷത്തേക്ക് ഒരു യൂണിറ്റ് വൈദ്യുതിക്ക് നൽകേണ്ടി വരുന്നത് 43,800 രൂപ, ഉപയോഗിക്കാതെ തിരികെ നൽകിയാൽ ഫിക്സഡ് ചാർജും നൽകേണ്ടി വരും. ഇക്കാരണത്താൽ ഫിക്സഡ് ചാർജ് കുറവുള്ള കേന്ദ്രവിഹിതമാണ് സറണ്ടർ ചെയ്യുന്നത്. അപ്പോൾ യൂണിറ്റിന് രണ്ടുരൂപ മുതൽ മൂന്നുരൂപ വരെ ഫിക്സഡ് ചാർജ് നൽകിയാൽ മതി. സ്വകാര്യ വൈദ്യുതിയാണങ്കിൽ നാലുരൂപ മുതൽ അഞ്ചു രൂപ വരെ നൽകണം. പവർപർച്ചേസിൽ നിയന്ത്രണം കൊണ്ടുവന്നാൽ സറണ്ടർ ചെയ്യുന്ന വൈദ്യുതിയുടെ അളവ് കുറയ്ക്കാം. രാത്രിയിൽ പവർ എക്സ്ചേഞ്ചിൽ യൂണിറ്റിന് 10 രൂപ വരെയേ ഉയരൂ. ‘റൗണ്ട് ദി ക്ലോക്കിന് പകരം അഞ്ചുമണിക്കൂർ വരുന്ന ‘പീക്ക്’ സമയത്തേക്ക് മാത്രമായി വാങ്ങാം. ഒരു യൂണിറ്റിന് 10 രൂപ നിരക്കിൽ അഞ്ച് മണിക്കൂറിലേക്ക് 50 രൂപ ചെലവുവരും ഒരുവർഷത്തേക്ക് 18,250 രൂപ. 24 മണിക്കൂർ നേരത്തേക്ക് അഞ്ചു രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനെക്കാൾ യൂണിറ്റിന് 25,550 രൂപ കുറവ്.