മലപ്പുറം: ജീവിതശൈലീ രോഗങ്ങൾ കണ്ടെത്താനായി ആരോഗ്യ വകുപ്പ് നടത്തിയ ശൈലീ ആപ്പ് രണ്ടാംഘട്ട സർവേയിൽ പങ്കെടുത്ത 8.86 ലക്ഷം പേരിൽ 4.05 ലക്ഷം പേർക്കും രോഗസാദ്ധ്യത കണ്ടെത്തി. ഇതിൽ ഗർഭാശയ കാൻസറിന് 13,515 പേർക്കാണ് സാദ്ധ്യത കണ്ടെത്തിയത്.
വായിലെ കാൻസറിന് 45,68. ക്ഷയരോഗ സാദ്ധ്യത കണ്ടെത്തിയത് 33,688 പേർക്കാണ്. 32,975 പേർക്ക് ശ്വാസകോശ സംബന്ധമായ പരിശോധന നിർദേശിച്ചിട്ടുണ്ട്. 3.38 ലക്ഷം പേർക്ക് കാഴ്ച പരിശോധനയും 40,112 പേർക്ക് ശ്രവണ പരിശോധനയും നിർദ്ദേശിച്ചിട്ടുണ്ട്.
പരിശോധനയ്ക്ക് വിധേയമായവരിൽ 2.19 ലക്ഷം പേർ 60ന് മുകളിൽ പ്രായമുള്ളവരാണ്. 14,280 പേർ വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവരും 8,554 പേർ കിടപ്പിലായവരുമാണ്.രോഗ സാദ്ധ്യതയുള്ളവർക്ക് പാപ്സ്മിയർ, ബയോപ്സി പരിശോധനകളടക്കമുള്ളവ നടത്തി സാമ്പിൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കാണ് അയക്കുന്നത്.പദ്ധതി ഇങ്ങനെ
ആശാവർക്കർമാർ വീടുകളിലെത്തി ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശൈലീ ആപ്പ് മുഖേന ശേഖരിക്കും. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, മറ്റ് ജീവിതശൈലീ രോഗങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് പ്രാഥമികമായി ശേഖരിക്കുന്നത്. കൂടാതെ ക്യാൻസർ, ക്ഷയം, കുഷ്ഠം എന്നീ രോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും. ആരോഗ്യ നിലവാരം സൂചിപ്പിച്ച് വ്യക്തിഗത സ്‌കോറും നൽകും. സർവേയിൽ ഹൈറിസ്‌ക് കാറ്റഗറിയിൽപ്പെടുന്നവരെ ജനകീയാരോഗ്യ കേന്ദ്രങ്ങളിൽ വച്ച് സ്‌ക്രീൻ ചെയ്യും. പ്രഷർ, ഷുഗർ എന്നിവയാണ് ഇവിടെ വച്ച് സ്‌ക്രീൻ ചെയ്യുന്നത്. കാൻസർ, ക്ഷയം, കുഷ്ഠം തുടങ്ങിയവയുടെ സ്‌ക്രീനിംഗ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലാണ് നടത്തുന്നത്. പാപ്സ്മിയർ പരിശോധന കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് തന്നെ ചെയ്യും.
ആരംഭഘട്ടത്തിലേ രോഗ്യം തിരിച്ചറിഞ്ഞാൽ ചികിത്സയിലൂടെ ഭേദമാക്കാൻ സാധിക്കും. എന്നാൽ പലരും രോഗം ഗുരുതരമാവുമ്പോൾ മാത്രമാണ് ചികിത്സ തേടിയെത്തുന്നത്. അതിനൊരു മാറ്റം ശൈലീ ആപ്പ് വഴി സാദ്ധ്യമാകും.
ഡോ.കെ.കെ.പ്രവീണ, നോഡൽ ഓഫീസർ, ആർദ്രം പദ്ധതി