യെമൻ പൗരൻ തലാൽ അബ്ദുമെഹ്‌ദി കൊല്ലപ്പെട്ട കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡന്റ് അംഗീകരിച്ചെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് നിമിഷപ്രിയയുടെ കുടുംബത്തിനെയും കേരളത്തെയും നിരാശയിലാക്കിയിരിക്കുകയാണ്. പുറത്തുവന്ന വാർത്ത വിദേശ കാര്യമന്ത്രാലയം ശരിവച്ചിട്ടും നിമിഷപ്രിയയ്ക്കായി പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ഒരാളുണ്ട്. അവരുടെ പതിമൂന്നുകാരിയായ മകൾ. അമ്മയ്ക്ക് യെമൻ ഭരണകൂടം മാപ്പ് നൽകുമെന്നും ഇന്ത്യയുടെയും യെമന്റെയും സഹായത്തോടെ നിമിഷപ്രിയ തിരികെ നാട്ടിലെത്തി ഒരുമിച്ച് ജീവിക്കാൻ കഴിയുമെന്നാണ് മകൾ ഉറച്ച് വിശ്വസിക്കുന്നത്. തിങ്കളാഴ്ചയാണ് യെമൻ പ്രസിഡന്റ് റാഷദ് അൽ അലിമി നിമിഷപ്രിയയുടെ വധശിക്ഷ ശരിവച്ചത്. ഇതുമായി ബന്ധപ്പെട്ട് നിമിഷപ്രിയയുടെ ഭർത്താവ് ടോമി തോമസ് ഒരു ദേശീയമാദ്ധ്യമത്തോട് പ്രതികരിക്കുകയുണ്ടായി.കഴിഞ്ഞ ഏഴ് വർഷമായി നിമിഷയ്ക്ക് മോചനം ലഭിക്കുന്നതിനായി ഞങ്ങൾ നിയമപരമായി ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
‘നിമിഷപ്രിയ ജയിലിലാകാൻ ഇടയായ സംഭവം നടക്കുമ്പോൾ മകൾക്ക് വെറും രണ്ട് വയസേ ഉണ്ടായിരുന്നുളളൂ. അതിനുമുൻപ് വരെ മകൾ നിമിഷയുടെ ഫോട്ടോകൾ കാണുകയും വീഡിയോ കോൾ വഴി സംസാരിച്ചിട്ടുമുണ്ട്. അവൾക്ക് അമ്മയുടെ സ്‌നേഹവും പിന്തുണയും ആവശ്യമാണ്. തലാൽ അബ്ദു മെഹ്ദിയുടെ കുടുംബവുമായി ബന്ധപ്പെട്ട് ഒരു പരിഹാരം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. എന്റെ ഭാര്യയുടെ മോചനത്തിനായി ആ കുടുംബത്തിന് ബ്ലഡ് മണി നൽകാൻ തയ്യാറാണ്. എനിക്കും നിമിഷയ്ക്കും പഴയതുപോലെ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കണം. പ്രതീക്ഷ കൈവിട്ടിട്ടില്ല. എന്റെ ഭാര്യ നല്ലൊരു സ്ത്രീയാണ്. എല്ലാവരെയും സഹായിക്കുന്ന ഒരു സ്വഭാവക്കാരിയാണ്. നിമിഷയെ കാത്ത് മകൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്’- ടോമി തോമസ് പറഞ്ഞു.
കുടുംബത്തിന് സാദ്ധ്യമായ എല്ലാ സഹായവും തുടരുമെന്ന് കേന്ദ്രം അറിയിച്ചു. നിമിഷപ്രിയയുടെ കുടുംബം മോചനത്തിനായി എല്ലാ വഴികളും ആരായുന്നതായി മനസ്സിലാക്കുന്നു. കുടുംബത്തിനൊപ്പം സർക്കാർ ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. അതേസമയം, വധശിക്ഷ നടപ്പാക്കാനുള്ള യെമൻ പ്രസിഡന്റിന്റെ ഉത്തരവ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിലെത്തി. തീയതി പ്രോസിക്യൂട്ടർ തീരുമാനിക്കും. ഒരു മാസത്തിനകം നടപ്പാക്കിയേക്കും. യെമനുമായി ഇന്ത്യയ്‌ക്ക് നയതന്ത്രബന്ധം ഇല്ലാത്തതിനാൽ ഇനിയുള്ള ശ്രമങ്ങൾ ദുഷ്കരമാകും.
തലാലിന്റെ കുടുംബാംഗങ്ങളുമായുള്ള ഒത്തുതീർപ്പ് ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് യെമനിൽ മോചനശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന തമിഴ്നാട് സ്വദേശി സാമുവൽ ജെറോം അറിയിച്ചു. സ്ത്രീയെന്ന പരിഗണന കിട്ടിയേക്കാമെന്നാണ് പ്രതീക്ഷ. ഏപ്രിൽ 20ന് യെമനിലെത്തിയ, നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്ക് മൂന്നു തവണ മാത്രമാണ് മകളെ കാണാനും സംസാരിക്കാനും കഴിഞ്ഞത്.











