മുണ്ടുടുത്ത് നെറ്റിയിൽ കുങ്കുമക്കുറിയുമായി പാലക്കാട്ടെ ക്ഷേത്രത്തിൽ ദർശനം നടത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാംഗ്. പാലക്കാട് കാവിൽപ്പാട് പുളിക്കൽ വിശ്വനാഗയക്ഷിക്കാവിൽ ദർശനത്തിനെത്തിയതായിരുന്നു സേവാംഗ്. പാലക്കാട്ടെ ഒരു സുഹൃത്തിനൊപ്പമാണ് താരം ക്ഷേത്രത്തിലെത്തിയത്. കഴിഞ്ഞദിവസം കോയമ്പത്തൂർ ഈഷ യോഗ സെന്ററിൽ ഗ്രാമോത്സവം പരിപാടിക്കെത്തിയെ സേവാംഗ് ഇന്നുരാവിലെ 11.30ഓടെ പാലക്കാട്ട് എത്തുകയായിരുന്നു. മത്സരങ്ങൾക്കുവേണ്ടിയല്ലാതെ ഇതുവരെ കേരളത്തിൽ വന്നിട്ടില്ലെന്നും ഇവിടത്തെ കാഴ്‌ചകൾ അതിമനോഹരമാണെന്നും സന്ദർശനം മികച്ചൊരു അനുഭവമാണെന്നും സേവാംഗ് പറഞ്ഞു. 2005ൽ പാകിസ്ഥാനും 2006ൽ ഇംഗ്ളണ്ടിനും എതിരായ ഏകദിന മത്സരങ്ങൾക്കായി സേവാംഗ് കൊച്ചിയിലെത്തിയിരുന്നു.
അതേസമയം, ക്രിക്കറ്റിനെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സേവാംഗ് തയ്യാറായില്ല. അടുത്തുവന്നവരോടെല്ലാം കൈകൂപ്പി വണങ്ങി. ഫോട്ടോയെടുക്കാനും പോസ് ചെയ്തു.
ഇന്ത്യൻ താരത്തിനായി കാവിൽ പ്രത്യേക അലങ്കാര പൂജ നടന്നിരുന്നു. കാവിൽ പ്രദർഷിണം നടത്തിയതിനുശേഷം മാനവേന്ദ്രവർമ യോഗാതിരിപ്പാടിൽ നിന്ന് അദ്ദേഹം പ്രസാദവും ഏറ്റുവാങ്ങി. പായസം സഹിതം സദ്യയുമുണ്ട് വൈകിട്ട് നാലുമണിയോടെയാണ് അദ്ദേഹം പാലക്കാട്ടുനിന്ന് മടങ്ങിയത്. ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങൾ അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.










