ചങ്ങരംകുളം:തൃത്താല മണ്ഡലത്തിലെ കപ്പൂർ പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം വട്ടകുന്നിലെ നാൽപ്പതിനടുത്ത് കുടുംബങ്ങൾ കൂട്ടമായി താമസിക്കുന്നിടത്തുനിന്നും മാറ്റി പ്രദേശവാസികളുടെ ദുരിതവും, ആശങ്കയും അകറ്റണമെന്ന് കപ്പൂർ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.പഞ്ചായത്തിലെ എല്ലാ സ്ഥലങ്ങളിൽ നിന്നും ഹരിതകർമ്മ സേന സംഭരിക്കുന്ന പ്ലാസ്റ്റിക്കും പ്ലാസ്റ്റിക്കേതര മലിന്യങ്ങളും പ്രദേശത്തെ നാല്പതോളം കുടുംബങ്ങൾ കുടിക്കാനും വീട്ടാവശ്യത്തിനും ഉപയോഗിക്കുന്ന പൊതുകിണറിന്റെ ഒരു മീറ്റർ മാത്രം അകലെ കേന്ദ്രം നിർമ്മിച്ചാണ് അവ അതിനകത്തും പുറത്തും അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത്.ഈ കേന്ദ്രത്തിലെ കക്കൂസിന്റെ മാലിന്യസംഭരണിയും ഈ പൊതുകിണറിനോട് ചേർന്നുതന്നെയാണ് നിർമ്മിച്ചിരിക്കുന്നത്.അശാസ്ത്രീയമായ ഈ നിർമ്മിതി പുറംലോകം അറിയാൻ പ്രദേശവാസികൾക്ക് ഡങ്കിപനിയും മഞ്ഞപ്പിത്തവുമടക്കം പകർച്ച വ്യാധികൾ വരേണ്ടിവന്നു എന്നത് ആശ്ചര്യമുളവാക്കുന്നതാണെന്ന് യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു
ക്ലോറിനേഷൻ എന്നപേരിൽ പഞ്ചായത്ത്-ആരോഗ്യ വകുപ്പ് അധികൃതർ ചെയ്തുകൂട്ടുന്ന അശാസ്ത്രീയമായ ചെയ്തികൾ പ്രദേശവാസികൾ രോശത്തോടെയാണ് പ്രധിനിധി സംഘത്തോട് വിവരിച്ചത്.ഈ പൊതുകിണറിലെ മാലിന്യം കലർന്ന ജലം പരിശോധനക്ക് അയച്ച് കണ്ടെത്തിയ പരിശോധനഫലം പഞ്ചായത്ത് അധികൃതർ മൂടിവെക്കുന്നത് എന്തിനാണെന്നും അവ പ്രസിദ്ധപ്പെടുത്തണമെന്നും അതറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.പ്രദേശവാസികളുടെ ആശങ്ക വിശദമായി കേട്ട മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ഇവര്‍ക്ക് സർവ്വപിന്തുണയും ഉണ്ടാവുമെന്ന് അറിയിച്ചു
പഞ്ചായത്ത്-ആരോഗ്യവകുപ്പ് പ്രവർത്തകരുടെ നിസംഗത നിറഞ്ഞ ഈ പ്രവർത്തികൾ കണ്ടുനിൽക്കാനാകില്ലെന്നും,പൊതുകിണറിനോട് ചേർന്ന ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയായ ഈ മാലിന്യസംഭരണ കേന്ദ്രവും കക്കൂസ് മാലിന്യസംഭരണിയും നിലവിലുള്ളിടത്തുനിന്ന് മാറ്റിസ്ഥാപിക്കുന്നതുവരെ തുടർപ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും മുസ്‌ലിം യൂത്ത്ലീഗ് കപ്പൂർ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സാലിഹ് മാസ്റ്റർ,മണ്ഡലം വൈസ് പ്രസിഡന്റ് സുധീർ കൊഴിക്കര,പഞ്ചായത്ത് ഭാരവാഹികളായ യാസർ കൊഴിക്കര,റിയാസ് പറക്കുളം,സാബിർ കുമരനെല്ലൂർ, നവാസ് കൊഴിക്കര,നിസാം കൊടിക്കാംകുന്ന് എന്നിവർ സംഘത്തിലുണ്ടായിരുന്നു.







