നാലു വർഷ ബിരുദത്തിന്റെ ആദ്യ സെമസ്റ്റർ പരീക്ഷ നവംബർ 20 മുതൽ ഡിസംബർ എട്ടു വരെ നടക്കും. നവംബർ 5 മുതൽ 25 വരെയായിരുന്നു ആദ്യം പരീക്ഷകൾ നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ വയനാട് ദുരന്തം, മഴ എന്നിവയെത്തുടർന്ന് കോളേജിലെ നഷ്ടപ്പെട്ട പ്രവർത്തി ദിനങ്ങൾ ഉറപ്പാക്കാനും എല്ലാ സർവകലാശാലകളിലും ഒരേസമയം പരീക്ഷ നടത്തേണ്ടതും, പ്രവേശനം വൈകിയതും പരിഗണിച്ചാണ് പരീക്ഷാ തീയതി മാറ്റിയത്.ഡിസംബർ 22നകം പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും. നാലുവർഷ ബിരുദ പരിപാടിയുടെ പുരോഗതി വിലയിരുത്താൻ മന്ത്രിയുടെ അധ്യക്ഷതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ 8 സർവകലാശാലകളിലും 864 അഫിലിയേറ്റഡ് കോളേജുകളിലുമാണ് നാലുവർഷ ബിരുദം നടപ്പാക്കിയിട്ടുള്ളത്.ഉന്നത വിദ്യാഭ്യാസ കമ്മിഷന്റെ ശുപാർശയനുസരിച്ച് തൊഴിലിനും നൈപുണിക്കും ജ്ഞാനോത്പാദനത്തിനും പ്രാധാന്യം നൽകുന്ന തരത്തിലാണ് നാലു വർഷ ബിരുദം നടപ്പാക്കിയിട്ടുള്ളത്. നിലവിലെ പഠന രീതികൾക്കും മൂല്യ നിർണയത്തിനും പരീക്ഷാ നടത്തിപ്പിനുമല്ലാം ഇതിൽ കാര്യമായ മാറ്റം വരേണ്ടതുണ്ട്. അധ്യാപകരും വിദ്യാർത്ഥികളും ഈ മാറ്റത്തെ ഉൾക്കൊള്ളേണ്ടതായിട്ടുണ്ട്. അതിനുള്ള പരിശീലന പരിപാടികളും നടക്കുകയാണ്. ക്ളാസ് റൂം വിനിമയത്തിലെ മാറ്റങ്ങളെക്കുറിച്ചും പരീക്ഷ, മൂല്യനിർണയ രീതികളെക്കുറിച്ചും മനസിലാക്കാൻ സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കും ഉടൻ പരിശീലനം നൽകും ഫെബ്രുവരി 28നകം ഈ പരിശീലനം പൂർത്തിയാകും.കേവലം സിലബസ് പൂർത്തീകരിച്ച് പരീക്ഷ നടത്താതെ ഓരോ കോഴ്സിലൂടെയും വിദ്യാർത്ഥികൾ ആർജിക്കേണ്ട ജ്ഞാനം , നൈപുണി, അഭിരുചി എന്നിവ ഉറപ്പ് വരുത്തുകയാണ് നാലുവർഷ ബിരുദം വിഭാവനം ചെയ്യുന്നത്.