കൊച്ചി: ഇടിച്ചിട്ട് നിർത്താതെപോകുന്ന വാഹനങ്ങളെയും ഉത്തരവാദികളെയും കണ്ടെത്താൻ ഓരോ ജില്ലയിലും പ്രത്യേക പോലീസ് സ്‌ക്വാഡുകൾ രൂപവത്കരിക്കാൻ ഹൈക്കോടതി ഉത്തരവ്. അപകടത്തിന് ഇടയാക്കിയ വാഹനങ്ങൾ കണ്ടെത്താനാകാത്തതിനാൽ ഇരകൾക്ക് ഇൻഷുറൻസ് സഹായമടക്കം നിഷേധിക്കുന്നത് കണക്കിലെടുത്താണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ ഉത്തരവ്.
സ്‌ക്വാഡുകൾ ജില്ലാ പോലീസ് മേധാവിമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കണം. സൈബർ പോലീസിന്റെ സഹായം ഉറപ്പാക്കുന്നതിനൊപ്പം സ്‌ക്വാഡുകളുടെ ഫോൺ നമ്പറുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. അപകടം നടന്ന ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും പോലീസ് സേനകൾ ഏകോപിതമായി പ്രവർത്തിക്കണമെന്നും കോടതി പറഞ്ഞു. അപകടമുണ്ടാക്കിയ വാഹനങ്ങളെ കണ്ടെത്താത്ത മൂന്ന് വ്യത്യസ്ത ഹർജികളിലാണ് കോടതി ഉത്തരവ്.
നഷ്ടപരിഹാരംഉറപ്പാക്കുന്നപദ്ധതി വേണം
ഇടിച്ചിട്ട വാഹനം നിർത്താതെപോകുന്ന അപകടങ്ങളിൽ ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നിയമഭേദഗതി ആലോചിക്കണമെന്നും കോടതി നിർദേശിച്ചു.
ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ മാതൃകയിൽ പ്രത്യേക ഫണ്ട് രൂപവത്കരിച്ച് നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കണമെന്നും നിർദേശിച്ചു. നിലവിലെ ‘ഹിറ്റ് ആൻഡ് റൺ മോട്ടോർ ആക്‌സിഡന്റ് സ്‌കീം 2021’ പ്രകാരമുള്ള തുക അപര്യാപ്തമാണെന്ന് വിലയിരുത്തിയാണ് നിർദേശം.പിഴത്തുകയിൽ നിന്നോ ഇൻഷുറൻസ് പ്രീമിയത്തിൽ നിന്നോ ഇതിനായി വിഹിതം കണ്ടെത്തണം. വിധിപ്പകർപ്പ് കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്കും സംസ്ഥാന ചീഫ് സെക്രട്ടറിക്കും പോലീസ് മേധാവിക്കും അയക്കാനും നിർദേശിച്ചു.










