സഭാ തർക്കം നില നിന്നിരുന്ന ചാലിശ്ശേരിയിലെ പള്ളിയിൽ യാക്കോബായ വിഭാഗം കൈവശം വെച്ചിരുന്ന മൂന്ന് കുരിശടികളും, പാരീഷ് ഹാളും ഇന്ന് പുലർച്ചെ പോലീസ് പിടിച്ചെടുത്ത് സീൽ ചെയ്തു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ പാലക്കാട് ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം ഒറ്റപ്പാലം സബ് കലക്ടർ മിഥുൻ പ്രേം രാജിന്റെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥരും നൂറോളം പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് നടപടികൾ പൂർത്തിയാക്കിയത്. യാക്കോബായ വിഭാഗത്തിന്റെ കീഴിൽ മൂന്ന് സ്ഥലങ്ങളിലായി സ്ഥിതി ചെയ്തിരുന്ന കുരിശടികളും, പാരീഷ് ഹാളും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ താഴിട്ട് പൂട്ടുകയും പൂട്ടുകൾ ഉദ്യോഗസ്ഥർ സീൽ ചെയ്ത ശേഷം നോട്ടീസ് പതിക്കുകയും ചെയ്തു. പിടിച്ചെടുത്ത കേന്ദ്രങ്ങളിൽ പോലീസ് കാവൽ തുടരുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ വലിയ പോലീസ് സന്നാഹവുവുമായെത്തിയ പോലീസ് കുരിശടികളും പാരീഷ് ഹാളും പിടിച്ചെടുക്കുവാൻ ശ്രമിച്ചിരുന്നെങ്കിലും വിശ്വാസികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പിൻമാറുകയാണുണ്ടായത്. പള്ളി അധികാരം നഷ്ടപ്പെട്ട ഇവിടത്തെ യാക്കോബായ വിശ്വാസികൾ 2020 മുതൽ താത്ക്കാലികമായി ഉണ്ടാക്കിയ പുതിയ മാതൃദേവാലയത്തിലാണ് പ്രാർത്ഥന നടത്തുന്നത്. മുമ്പ് സംഭവിച്ചപ്രകാരം വിശ്വാസികളുടെ എതിർപ്പ് ഉണ്ടാകാതിരിക്കുവാൻ വേണ്ടിയാണ് പുലർച്ചെ എത്തി നടപടികൾ പൂർത്തിയാക്കി ഉദ്യോഗസ്ഥ സംഘം മടങ്ങിയത്. യാക്കോബായ വിഭാഗം ശ്രേഷ്ഠ ബാവയുടെ 40-ാം ചരമദിനമായ തിങ്കളാഴ്ച തന്നെ പിടിച്ചെടുക്കൽ നടപടികൾക്കായി ഉദ്യോഗസ്ഥസംഘം എത്തിയതെന്ന പ്രത്യേകതയും ഈ സംഭവത്തിലുണ്ട്.
മാത്രവുമല്ല, പള്ളി നിൽക്കുന്ന ചാലിശ്ശേരി പഞ്ചായത്തിലെ 9-ാം വാർഡിൽ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പു നടക്കുകയുമാണ്. സംഭവമറിഞ്ഞ് നിരവധി യാക്കോബായ വിശ്വാസികൾ സ്ഥലത്തെത്തിയിരുന്നു.
ശ്രേഷ്ഠ കാതോലിക്ക ബാവ,ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ 40-ാം ശ്രാദ്ധദിനത്തിൽ പങ്കെടുക്കുവാൻ ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ പാത്രീയർക്കീസ് ബാവ വിശുദ്ധ കുർബാന അർപ്പിക്കുന്ന സമയത്ത് തന്നെ പോലീസ് കുരിശടികൾ പിടിച്ച് സീൽ ചെയ്ത നടപടികൾ വിശ്വാസികളിൽ വലിയ അമർഷത്തിനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രണ്ട് സഭാ അധ്യക്ഷന്മാർ സഭാ സമാധാനത്തിന് ആഖ്യാനം ചെയ്തിരുന്ന സന്ദർഭത്തിലും സുപ്രീം കോടതിയിൽ 17 ന് വിശദമായ വാദങ്ങൾ നടക്കാനിരിക്കെ, ചാലിശ്ശേരിയിൽ നടന്ന പിടിച്ചെടുക്കൽ നടപടിയിൽ യാക്കോബായ വിഭാഗക്കാർക്കിടയിൽ കടുത്ത അമർഷം പുകയുന്നുണ്ട്.അതേസമയം, ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് ഇവിടെ നടന്നതെന്നും, സമാധാന പ്രശ്നങ്ങൾ ഒന്നുമുണ്ടായിട്ടില്ലെന്നും ഒറ്റപ്പാലം സബ് കളക്ടർ മിഥുൻ പ്രേംരാജ് പറഞ്ഞു.