സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. 22K ഒരു ഗ്രാം സ്വർണത്തിന് 85 രൂപയാണ് ഇടിഞ്ഞത്. 13110 രൂപയാണ് വിപണിവില. ഒരു പവൻ സ്വർണത്തിന് 680 രൂപ ഇടിഞ്ഞു. 104880 രൂപയാണ് വിപണിവില.
18K സ്വർണത്തിനും വില കുറഞ്ഞു. ഒരു ഗ്രാമിന് 69 രൂപ കുറഞ്ഞ് 10727 രൂപയായി. ഒരു പവന് 552 രൂപ കുറഞ്ഞ് 85816 രൂപയുമായി. 24K സ്വർണവും വിലയിൽ ഇടിവാണ് നേരിട്ടത്. ഒരു ഗ്രാമിന് 93 രൂപ കുറഞ്ഞ് 14302 രൂപയായി. ഒരു പവന് 744 രൂപയാണ് കുറഞ്ഞത്. 114416 രൂപയാണ് വിപണിവില.
വലിയ ഒരു ഇടിവിൽ നിന്ന് പതിയെ കയറിവരികയായിരുന്നു സ്വർണവില. ശനിയാഴ്ച സ്വർണവില ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് വർധിച്ചത്. അതിന് മുൻപുള്ള ദിവസങ്ങളിൽ സ്വർണവില കുറഞ്ഞുകൊണ്ടേയിരിക്കയായിരുന്നു. ഇന്നും കുറവ് സംഭവിച്ചതോടെ പഴയ വിലയിലേക്ക് തന്നെ സ്വർണവില പോകുമോ എന്ന ആകാംഷയും ശക്തമാണ്.
അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണവില വലിയ തോതിലുള്ള ചലനങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. യു.എസ്. പണപ്പെരുപ്പ നിരക്കുകൾ പുറത്തുവന്നതിന് പിന്നാലെ പലിശനിരക്ക് വർദ്ധനവിനെക്കുറിച്ചുള്ള ആശങ്കകൾക്ക് നേരിയ ആശ്വാസമുണ്ടായതോടെ രാജ്യാന്തര തലത്തിൽ സ്വർണവിലയിൽ വലിയ മാറ്റങ്ങളുണ്ടായി. യു.എസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ ചെറിയ ഇടിവും മാസാവസാനത്തെ വാങ്ങലുകളും സ്വർണത്തിന് കരുത്തേകിയിട്ടുണ്ട്. ഫെഡറൽ റിസർവിന്റെ നയങ്ങളും ആഗോള സാമ്പത്തിക സാഹചര്യങ്ങളും വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയെ സ്വാധീനിക്കും.
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിലെ പുരോഗതിയും ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവും ആഗോള വിപണിയിലെ പണപ്പെരുപ്പ ഭീഷണികളെ ഒരു പരിധി വരെ കുറച്ചിട്ടുണ്ട്. എങ്കിലും, ഡോളറിതര നിക്ഷേപങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ വലിയ തോതിതിൽ സ്വർണം വാങ്ങിക്കൂട്ടുന്നത് വിപണിക്ക് ശക്തമായ ഒരു അടിത്തറ നൽകുന്നുണ്ട്. വരും മാസങ്ങളിലും കേന്ദ്ര ബാങ്കുകളുടെ സ്വർണശേഖരം വർദ്ധിക്കുമെന്ന റിപ്പോർട്ടുകൾ ദീർഘകാലാടിസ്ഥാനത്തിൽ സ്വർണത്തിന് അനുകൂലമായ ഘടകമായി നിലനിൽക്കുന്നു.










