ജാമ്യത്തിലിറങ്ങിയ ശേഷം ഗോവയിലേക്ക് കടന്ന പീഡനക്കേസ് പ്രതി 9 വര്‍ഷത്തിനുശേഷം പിടിയില്‍. കോഴിക്കോട്, മുണ്ടക്കല്‍, രഹനാസ് വീട്ടില്‍ ദീപേഷ് മക്കട്ടില്‍(48)നെയാണ് വെള്ളമുണ്ട പൊലീസ് കോഴിക്കോട്ടുനിന്നു പിടികൂടിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഗോവയില്‍ ഒളിവില്‍ താമസിക്കുകയാണെന്ന് മനസിലാക്കുകയും തിരികെ നാട്ടിലേക്ക് വരുമ്പോള്‍ പിടികൂടുകയുമായിരുന്നു
2014ലാണ് കേസിനാസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ബലാത്സംഗം ചെയ്യുകയും ആറുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ഇയാളെ പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു. വെള്ളമുണ്ട ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സുരേഷ് ബാബുവിന്റെ നിര്‍ദേശപ്രകാരം സിവില്‍ പൊലീസ് ഓഫിസര്‍മാരായ മുഹമ്മദ് നിസാര്‍, റഹീസ്, ജിന്റോ സ്‌കറിയ എന്നിവരാണ് പ്രതിയെ പിടികൂടിയത്.







