സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷനുകളിലെ കരട് വാർഡ് വിഭജന റിപ്പോർട്ട് സംബന്ധിച്ച് ആകെ ലഭിച്ചത് 16,896 പരാതികൾ. ഏറ്റവും അധികം പരാതികൾ ലഭിച്ചത് മലപ്പുറം ജില്ലയിലാണ് – 2834 എണ്ണം. ഏറ്റവും കുറവ് ലഭിച്ചത് ഇടുക്കി ജില്ലയിലും -ആകെ 400. ഗ്രാമപഞ്ചായത്തുകളിൽ ആകെ 11874, മുൻസിപ്പാലിറ്റികളിൽ 2864, കോർപ്പറേഷനുകളിൽ 1607 എന്നിങ്ങനെയാണ് പരാതികളുടെ എണ്ണം.
കോർപ്പറേഷനുകളിൽ തിരുവനന്തപുരം 874, കൊല്ലം 149, എറണാകുളം 129, തൃശൂർ 190, കോഴിക്കോട് 181, കണ്ണൂർ 84 എന്നിങ്ങനെയാണ് ലഭിച്ച പരാതികളുടെ എണ്ണം. ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് ആനക്കയം ആണ് -96 എണ്ണം. ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ച മുൻസിപ്പാലിറ്റി കൊടുവള്ളിയാണ്- 308. സംസ്ഥാനത്തെ 30 ഗ്രാമപഞ്ചായത്തുകളിൽ പരാതികൾ ഒന്നും തന്നെയില്ല
കമ്മിഷനു ലഭിച്ച മുഴുവൻ പരാതികളും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ മുഖേന അന്വേഷിക്കും. കമ്മിഷൻ പരാതിക്കാരെ അതാത് ജില്ലാ കേന്ദ്രങ്ങളിൽ നേരിൽ കേൾക്കുകയും ചെയ്യും. ജില്ലാ തലത്തിലുള്ള ഹീയറിങ്ങിന്റെ തീയതിയും സമയവും പിന്നീട് അറിയിക്കും. പരാതികളും അന്വേഷണ റിപ്പോർട്ടും നേരിൽ കേട്ട വിവരണങ്ങളും വിശദമായി പരിശോധിച്ചായിരിക്കും കമ്മിഷൻ അന്തിമ വാർഡ് വിഭജന വിജ്ഞാപനം പുറപ്പെടുവിക്കുക.
ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകളിലെ 17337 വാർഡുകളുടെയും മുൻസിപ്പാലിറ്റികളിലെ 3241 വാർഡുകളുടെയും കോർപ്പറേഷനുകളിലെ 421 വാർഡുകളുടെയും പുനർവിഭജനമാണ് നടന്നത്. 2011 ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് വാർഡ് പുനർവിഭജനം നടത്തിയിട്ടുള്ളത്. കരട് വിജ്ഞാപനം നവംബർ 18 നാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഗ്രാമപഞ്ചായത്തുകളിൽ 1375 വാർഡുകളും മുൻസിപ്പാലിറ്റികളിൽ 128 വാർഡുകളും കോർപ്പറേഷനുകളിൽ ഏഴു വാർഡുകളുമായി ആകെ 1510 വാർഡുകൾ പുതുതായി നിലവിൽ വരും.







