തിരുവനന്തപുരം: പവർ എക്‌സ്‌ചേഞ്ചിൽനിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ ഇന്നും വൈദ്യുതിനിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. ജൂലായ് പതിനാറാം തീയതി വൈകുന്നേരം ഏഴ് മണിമുതൽ പതിനേഴാം തീയതി പുലർച്ചെ 12.50 വരെയാണ് ഏറ്റവും ഒടുവിലായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്. മറ്റ് ദിവസങ്ങളിലെല്ലാം ഇത്തരത്തിലുള്ള മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിലും വൈദ്യുതി നിയന്ത്രണം വേണ്ടിവന്നിരുന്നില്ല.
ഇന്നലെ 90 ദശലക്ഷം യൂണിറ്റാണ് വൈദ്യുതി ഉപഭോഗം ഉണ്ടായത്. അതിൽ ആഭ്യന്തര ഉൽപാദനം 9.65 ദശലക്ഷം യൂണിറ്റ് മാത്രമായിരുന്നു. 83.61 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്ന് വാങ്ങിയതിനാലാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാകാതിരുന്നത്. ഇന്ന് 300 മെഗാവാട്ട് വൈദ്യുതി അധികമായി വേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത്. ഈ സാഹചര്യത്തിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ സാധിച്ചില്ലെങ്കിൽ വൈദ്യുതി നിയന്ത്രണത്തിലേക്ക് കടക്കാനാണ് കെഎസ്ഇബിയുടെ നീക്കം.







