തൃശൂര്‍: മകൾ വീണയ്‌ക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍. തന്റെ മകളായതുകൊണ്ട് വിചിത്രമായ നടപടികള്‍ നേരിടേണ്ടിവരുന്നുവെന്നും ആ ചെറുപ്പക്കാരി വലിയ സ്വത്തിന് ഉടമയൊന്നുമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. താനോ തന്റെ മകളോ ഒരു ഹവാല ഏര്‍പ്പാടിനും നിന്നിട്ടില്ല. തന്റെ കൈകള്‍ എല്ലാ കാലത്തും ശുദ്ധമാണ്. ഇനിയും അങ്ങനെയായിരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇഡിയുടെ നടപടികള്‍ വിചിത്രമാണെന്നും തനിക്ക് പിന്നാലെ അവര്‍ പിന്തുടര്‍ന്നുകൊണ്ടേ ഇരിക്കുകയാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
മനോരമ വാർത്തയ്ക്കെതിരെയും പിണറായി വിജയൻ ആഞ്ഞടിച്ചു. എന്റെ കൈകളില്‍ കറപുരളിക്കാമെന്ന് മാമന്‍ മാത്യുവോ മനോരമയോ കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് വാർത്ത കൊടുത്തതെന്നും പിണറായി വിജയന് നേരെയായാൽ എന്തും ചെയ്യാമെന്ന് മനോരമ കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പിണറായിയെപ്പോലുളളവർ ഒരുപാട് ത്യാഗം അനുഭവിച്ചാണ് അധികാര സ്ഥാനങ്ങളിൽ എത്തിയതെന്നും, എന്നാൽ ഷംസീർ ചുളുവിലാണ് അധികാരത്തിൽ വന്നതെ’ന്നുമുള്ള വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തെയും പിണറായി തള്ളുന്നുണ്ട്. വെള്ളാപ്പള്ളിയുടെ പ്രസ്താവന അസംബന്ധമാണെന്നും അവജ്ഞാപൂർവ്വം ഈ പ്രസ്താവനയെ പാർട്ടി തള്ളിക്കളയുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. സിപിഐഎമ്മിൽ ഒരു നേതാവും കുറുക്കുവഴിയിലൂടെ വളർന്നു വന്നിട്ടില്ലെന്നും വെള്ളാപ്പള്ളിയെ പരസ്യമായി തള്ളി പിണറായി കൂട്ടിച്ചേർത്തു.
അതേസമയം, പ്രതിപക്ഷ ഉപനേതാവ് പദവിയിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പ്രതിപക്ഷ ഉപനേത്യസ്ഥാനം സിപിഐഎമ്മിന് തന്നെയായിരിക്കും. താനാണ് കത്ത് കൊടുക്കേണ്ടത്. സിപിഐഎം നേതാവിന്റെ പേരാകും കത്തിലെന്നും അദ്ദേഹം വ്യക്തമാക്കി.






