തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷനെ വെട്ടിമുറിക്കുകയും മംഗലാപുരം മൈസൂരു റെയിൽവേ ഡിവിഷന്റെ ഭാഗമാവുകയും ചെയ്തതോടെ കേരളത്തിനുണ്ടാവുന്നത് വൻ വരുമാന നഷ്ടം. പാലക്കാടിന് ആയിരം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മംഗലാപുരം തുറമുഖത്തുനിന്നുള്ള ചരക്കുനീക്കത്തിൽ നിന്ന് ലഭിക്കുന്ന വരുമാനവും മംഗലാപുരം സെൻട്രൽ, മംഗലാപുരം ജംഗ്‌ഷൻ തുടങ്ങിയ സ്റ്റേഷനുകളിൽ നിന്നുള്ള വരുമാനവും പാലക്കാടിന് ഇല്ലാതെയാകും.
പുതിയ മാറ്റങ്ങൾ പ്രകാരം വലിയ വരുമാനം ലഭിക്കുന്ന പനമ്പൂർ സ്റ്റേഷനും മൈസൂരുവിന്റെ ഭാഗമാവും. പാലക്കാട് ഡിവിഷന്റെ വരുമാനം കുറയുന്നതോടെ പുതിയ ട്രെയിൻ സർവീസുകൾക്കുള്ള സാദ്ധ്യതയും മങ്ങും. കേരളത്തിന് സ്വന്തമായി ഒരു റെയിൽവേ സോണെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് റെയിൽവേയിൽ നിന്ന് വലിയ തിരിച്ചടിയുണ്ടായിരിക്കുന്നത്.പാലക്കാട് ഡിവിഷന് ഒരുവർഷം 1600 കോടിയിലധികമാണ് വരുമാനം ലഭിക്കുന്നത്. ടിക്കറ്റ് ഇനത്തിൽ മാത്രം ഏകദേശം 950 കോടിയിലേറെ വരുമാനം ലഭിക്കും. ചരക്ക് നീക്കത്തിലൂടെ 500 കോടിയിലേറെ വരുമാനവുമുണ്ട്. ഇതിനാണ് ഇടിവ് സംഭവിക്കുന്നത്.ഇതിനിടെ ഡിവിഷൻ വിഭജനത്തെ ശക്തമായി വിമർശിച്ച് പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ രംഗത്തെത്തി. കേന്ദ്രം കേരളത്തിന് നൽകിയ ഇരുട്ടടിയാണെന്നും അർദ്ധരാത്രിയിലെ നീക്കം വാഗ്ദാന ലംഘനമാണെന്നും അദ്ദേഹം വിമർശിച്ചു. നടപടി കർണാടകയിലെ ബിജെപിയെ പ്രീണിപ്പിക്കാനാണ്. സർക്കാരും കേരളത്തിലെ എം പിമാരും അറിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.






