തൊടുപുഴ: ഇടവെട്ടി മൈലാടുംപാറയിൽ മകൻ അമ്മയെ തലയ്ക്കടിച്ച് കൊന്നു. റെയ്ച്ചൽ ജോസഫ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ലിജോയെ പോലീസ് കസ്റ്റഡിയിലെടുത്തു.
വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം.എറണാകുളത്ത് ഹോം നഴ്‌സായി ജോലിചെയ്തുവരികയായിരുന്ന റെയ്ച്ചൽ വെള്ളിയാഴ്ചയാണ് തൊടുപുഴയിലെത്തിയത്. സഹോദരന്റെ വീട്ടിലായിരുന്നു താമസം. ധ്യാനത്തിന് പോകുന്നതിനുമുമ്പ് മകനെ കാണാനായി കഴിഞ്ഞദിവസം വൈകീട്ടാണ് ഇയാൾ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് റെയ്ച്ചൽ എത്തിയത്.
ചൊവ്വാഴ്ച മകനുമായി തർക്കമുണ്ടാവുകയും തുടർന്ന് മകൻ റെയ്ച്ചലിന്റെ തലയ്ക്ക് പട്ടികകൊണ്ടടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.സംഭവത്തിനുശേഷം ഇയാൾ അവിടെനിന്ന് ഇറങ്ങിപ്പോയി.വീട്ടിൽനിന്ന് ശബ്ദമൊന്നും കേൾക്കാത്തതിനെത്തുടർന്ന് അയൽവാസികൾ ചെന്നുനോക്കിയപ്പോഴാണ് റെയ്ച്ചലിനെ മരിച്ചനിലയിൽ കണ്ടത്. ഉടൻതന്നെ പോലീസിനെ വിവരമറിയിച്ചു.
പോലീസ് നടത്തിയ പരിശോധനയിൽ ലിജോയെ തൊടുപുഴയ്ക്ക് സമീപത്തുനിന്ന് പിടികൂടി. ഇയാൾ മദ്യത്തിനും ലഹരിപദാർഥങ്ങൾക്കും അടിമയായിരുന്നെന്നാണ് വിവരം. പ്രതി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്







