കൊച്ചി: ഫുട്‌ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന മുൻ എൽ.ഡി.എഫ്. സർക്കാരിന്റേയും ആന്റോ അഗസ്റ്റിന്റേയും വാഗ്ദാനത്തിലും അതിനുപിന്നിലെ സാമ്പത്തിക ഇടപാടുകളിലും കൂടുതൽ അന്വേഷണം വേണമെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്. മെസ്സിയെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാരും സ്‌പോൺസറും ചേർന്ന് തട്ടിപ്പ് നടത്തിയോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തിൽ കായിക വകുപ്പ് തയ്യാറാക്കിയ സർക്കാരിന് കൈമാറിയ അന്വേഷണ റിപ്പോർട്ട് രഹസ്യ സ്വഭാവത്തോടെ തയ്യാറാക്കിയതാണെന്നും കൂടുതൽ സർക്കാർ തലത്തിൽ വിശദമായ ചർച്ച നടത്തിയ ശേഷം പറയാമെന്നും മന്ത്രി അറിയിച്ചു. ചില വിഷയങ്ങളിൽ കൂടുതൽ അന്വേഷണം വേണമെന്ന് ബോധ്യമായിട്ടുണ്ട്. രാജ്യത്തെയും സംസ്ഥാനത്തെയും നിലവിലെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസരിച്ച് മാത്രമേ ഏതൊരു പ്രമുഖ താരത്തിനും ഇവിടെ കളിക്കാനാകൂ. മുൻ നടപടികളിൽ സർക്കാർ ചട്ടങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ജനീഷ് പറഞ്ഞു.
കായികമന്ത്രിക്ക് വന്ന ഒരു ഇ മെയിലിൽ നിന്നാണ് മെസ്സി വരുന്ന ചർച്ചകൾ ആരംഭിച്ചത്. എന്നാൽ ഇത്തരത്തിലാണോ ഒരു സർക്കാർ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടിയിരുന്നത് എന്നതിൽ സംശയങ്ങളുണ്ട്. മെസ്സിയെ കൊണ്ടുവരിക എന്നതിലുപരി, കേരളത്തിൽ നിന്ന് പുതിയ മെസ്സിമാരെ വാർത്തെടുക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെസ്സിയെ കൊണ്ടുവരാനെന്ന പേരിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് സർക്കാരിന്റെ കണ്ടെത്തൽ. അർജന്റീന ഫുട്‌ബോൾ അസോസിയേഷന് (എ.എഫ്.എ.) 126 കോടി രൂപ നൽകിയെന്ന് സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അവകാശപ്പെട്ടിരുന്നു. എന്നാൽ, പണമടച്ചതിന്റേയോ ടീം കൈപ്പറ്റിയതിന്റേയോ ഒരു രേഖയുമില്ല. വിദേശനാണ്യ വിനിമയ ചട്ടലംഘനം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയിൽ വിജിലൻസ്, കേന്ദ്ര അന്വേഷണ ഏജൻസികളെകൂടി ശുപാർശചെയ്യുന്ന റിപ്പോർട്ടാണ് കായികവകുപ്പിന് സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് കൈമാറിയത്. തുടർനടപടിക്കായി ഇത് മുഖ്യമന്ത്രിക്ക് കൈമാറി.







