വെല്ലുവിളിയും ഒളിച്ചുകളിയുമായി മൂന്ന് ദിവസം പൊലീസിനെ വട്ടംകറക്കിയ അർജുൻ ആയങ്കി അറസ്റ്റിൽ. പുലർച്ചെ കസ്റ്റഡിയിലെടുത്തത് കണ്ണൂർ താളിക്കാവിൽ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്ന്. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസിന്റെ തുടർനടപടികൾക്കായി എറണാകുളത്തേക്ക് കൊണ്ടുപോകും. പൊലീസ് കസ്റ്റഡിയിലും സർക്കാരിനെതിരെ പരിഹാസം തുടർന്ന് അർജുൻ ആയങ്കി. ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ അർജുൻ ആയങ്കിയുടെ നീക്കം. അർജുനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നെന്നും അറസ്റ്റ് ചെയ്യാനായത് പൊലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടെന്നും കണ്ണൂർ പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി പറഞ്ഞു.
മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചായിരുന്നു അർജുൻ ആയങ്കിക്കായുള്ള തിരച്ചിൽ. നാടെങ്ങും പൊലീസ് വലവിരിക്കുമ്പോഴും അർജുൻ ആയങ്കിയുടെ സമൂഹമാധ്യമ അക്കൗണ്ട് സജീവമായിരുന്നു. അർജുനുമായി ബന്ധപ്പെട്ട വാർത്തകൾക്കും പോസ്റ്റുകൾക്കും ഇടയിൽ അർജുൻ കമന്റുകളുമായെത്തിയിരുന്നു. കോതമംഗലം എസ്എച്ച്ഒയെ ആക്രമിക്കുമെന്ന് ഭീഷണിപെടുത്തിയ കേസിൽ അർജുൻ ആയാങ്കിയുടെ ജാമ്യപേക്ഷ ഹൈകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് അർജുനെ പിടികൂടാൻ നീക്കം ആരംഭിച്ചത്.
ഇതിനിടയിലാണ് കേസ് അന്വേഷിക്കുന്ന ഊന്നുകൽ എസ്എച്ച്ഒയെ അർജുൻ അയങ്കി ഭീഷണിപ്പെടുത്തിയത്. പിടിക്കാമെങ്കിൽ പിടിച്ചോളൂ, കോതമംഗലം എസ്എച്ച്ഒയെ ആക്രമിക്കുമെന്നല്ലാമാണ് ഭീഷണി. IT ആക്ട്, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അർജുൻ ആയങ്കിക്കെതിരെ ഊന്നുകൽ പോലീസ് കേസ് എടുത്തത്. ഇതോടെ എറണാകുളം റൂറൽ ജില്ലയിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വധശ്രമം, ഗുണ്ടാ ആക്രമണങ്ങൾ, സ്വർണക്കവർച്ച, ലഹരിക്കടത്ത്, ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തൽ, ഗതാഗത നിയമലംഘനങ്ങൾ തുടങ്ങി നിരവധി കേസുകളാണ് കണ്ണൂരിലും മറ്റ്ജി ജില്ലകളിലുമായി ഇയാൾക്കെതിരെയുള്ളത്. ക്രിമിനൽ പശ്ചാത്തലം മുൻനിർത്തി ഒൻപത് ജില്ലകളിൽ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് പോലീസ് ഇയാൾക്കെതിരെ കാപ്പ ഉൾപ്പെടെ ചുമത്തിയിരുന്നു.







