സന്ദേശങ്ങളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യ ഫയലുകൾ തട്ടിയെടുക്കുന്നത് കോടികൾ. എ.പി.കെ. ഫയലുകൾ ഒളിപ്പിച്ചുവെച്ച വ്യാജ എം പരിവാഹൻ തട്ടിപ്പിന് സമാനമായി പുതിയ തട്ടിപ്പ് വ്യാപിക്കുന്നതിനെതിരേ ജാഗ്രത പാലിക്കണമെന്ന് സൈബർ പോലീസ് മുന്നറിയിപ്പ് നൽകി. ബിസിനസ് സ്ഥാപനങ്ങളിലും മറ്റും സ്ഥിരമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ഇടപാടുകാർ, വിതരണക്കാർ എന്നിവരുടെ ഹാക്ക് ചെയ്യപ്പെട്ട സാമൂഹിക മാധ്യമ അക്കൗണ്ടുകളിലേക്ക് ’അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്’ എന്ന പേരിൽ ഡോട്ട് വിബിഎസ് (.vbs) എക്സ്റ്റൻഷനുകളുള്ള കൂടിയ ഫയലുകൾ അയച്ചുനൽകുകയാണ് ആദ്യപടി. ഈ ഫയലുകൾ തുറക്കുന്നതോടെ സ്ഥാപനത്തിലെ കംപ്യൂട്ടറുകളിലോ, ലാപ്ടോപ്പുകളിലോ ‘മാൽവെയറുകൾ’ ഇൻസ്റ്റാൾ ചെയ്യപ്പെടുന്നു. തുടർന്ന് കംപ്യൂട്ടറിന്റെ നിയന്ത്രണം കൈക്കലാക്കുന്ന മാൽവെയറുകൾ, ബ്രൗസറുകളിൽ സേവ് പാസ്‌വേഡുകളും രഹസ്യമായ വിവരങ്ങളും ചോർത്തിയെടുക്കുന്നു. ശേഷം, സ്ഥാപനത്തിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ വാട്സാപ്പ് അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്ത്, അവരുടെ പേരിൽ വ്യാജ ചാറ്റുകൾ നിർമിച്ച് കീഴ്ജീവനക്കാരോട് പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്.
വാട്‌സാപ്പ് വഴിയോ മറ്റോ വരുന്ന അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളോ ഫയലുകളോ തുറക്കുന്നതിന് മുൻപ് നേരിട്ട് ഫോണിൽ വിളിച്ച് അക്കാര്യം ഉറപ്പുവരുത്തണമെന്നും സംശയാസ്പദമായ ഫയലുകൾ ഒഴിവാക്കണമെന്നും അപരിചിതമായ ലിങ്കുകളോ സാധാരണരീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോ ഉള്ള ഡോക്യുമെന്റുകൾ ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുതെന്നും സൈബർ പോലീസ് പറയുന്നു. വാട്‌സാപ്പ് സന്ദേശങ്ങൾ മാത്രം അടിസ്ഥാനമാക്കി ഔദ്യോഗികമായ ഇരട്ട സ്ഥിരീകരണമില്ലാതെ ഫണ്ട് ട്രാൻസാക്ഷനുകൾ നടത്തരുത്.
നേരത്തേ വ്യാജ എം പരിവാഹൻ തട്ടിപ്പ് വഴി കേരളത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് സൈബർ കൊള്ളസംഘം തട്ടിയെടുത്തത്. പിഴ സൂചിപ്പിച്ചുകൊണ്ട് വരുന്ന സന്ദേശത്തിനൊപ്പമുള്ള എ.പി.കെ. ഫയൽ ഡൗൺലോഡ് ചെയ്യുന്നതോടെ ഉപഭോക്താവ് തട്ടിപ്പുകാരുടെ കെണിയിൽ കുടുങ്ങുകയായിരുന്നു. ഒരിക്കൽ ഈ എ.പി.കെ. ഫയൽ ഡൗൺലോഡ് ആയിക്കഴിഞ്ഞാൽ ഫോൺ പൂർണമായും തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും. ഫയൽ ഡിലീറ്റ് ചെയ്താലും കാര്യമില്ല. മറ്റൊരു സ്ഥലത്തിരുന്ന് തട്ടിപ്പുകാർക്ക് ഫോൺ നിയന്ത്രിക്കാൻ കഴിയും. ഫോണിലെ ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ ആപ്പുകളും ബാങ്കുകളുടെ ആപ്പുകളും തട്ടിപ്പുകാർ നിരീക്ഷിച്ചുകൊണ്ടിരിക്കും.
വായ്പാ ആപ്പുകൾ ഇപ്പോഴും…
തിരുവനന്തപുരം കേന്ദ്രമാക്കി രാജ്യാന്തര ഓൺലൈൻ വായ്പത്തട്ടിപ്പ് കമ്പനി പ്രവർത്തിച്ചിരുന്നുവെന്ന വാർത്ത അടുത്തയിടെയാണ് പുറത്തുവന്നത്. പോലീസ് പരിശോധനയിൽ 18 ഉത്തരേന്ത്യക്കാർ പോലീസ് പിടിയിലാകുകയും 50 കംപ്യൂട്ടറുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. വിദേശികളാണ് തട്ടിപ്പിനിരയായവർ. ഓപ്പറേഷൻ തൂഫാനിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പുസംഘം പോലീസ് വലയിലായത്.ഒട്ടേറെ പരാതികൾ ഉയർന്നിട്ടും നിയന്ത്രണങ്ങൾ വന്നിട്ടും വായ്പാ ആപ്പുകളും അവയുടെ വ്യാജ പരസ്യങ്ങളും വ്യാപിക്കുന്നുണ്ടെന്നാണ് ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്ന വിവരം. ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നവരുടെ ഫോണിലെ കോൺടാക്ട് വിവരങ്ങൾ, എസ്.എം.എസ്., കോൾ ഡീറ്റെയ്ൽസ്, ക്യാമറ, മൈക്രോഫോൺ, ലൊക്കേഷൻ, സ്റ്റോറേജ് തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള അനുമതി തട്ടിപ്പുകാർ നേടിയെടുക്കുന്നു. തുടർന്ന്, വ്യക്തിഗത വിവരങ്ങളടങ്ങിയ ആധാർ കാർഡ്, പാൻ കാർഡ്, ഫോട്ടോ, ബാങ്ക് അക്കൗണ്ട്, ജോലിസംബന്ധമായ വിവരങ്ങളടങ്ങിയ രേഖകൾ എന്നിവ ആപ്പ് വഴി അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നു. രേഖകൾ കൈവശപ്പെടുത്തിയാൽ ലോൺ അപ്രൂവ്ഡ് എന്ന സന്ദേശം പ്രദർശിപ്പിക്കുകയും വിശ്വാസം നേടിയെടുക്കാനായി ചെറിയ തുക അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്യുന്നു. പ്രോസസിങ് ഫീ, ജി.എസ്.ടി., ഇൻഷുറൻസ്, വെരിഫിക്കേഷൻ ചാർജ്, സെക്യൂരിറ്റി ഡിപ്പോസിറ്റ്, അക്കൗണ്ട് ആക്ടിവേഷൻ ഫീ തുടങ്ങിയ പേരുകളിൽ പണം ആവശ്യപ്പെടുകയാണ് ചെയ്യുക. ഇത്തരത്തിൽ ആവശ്യപ്പെടുന്ന പണം കൈക്കലാക്കിയാൽ വീണ്ടും വിവിധ കാരണങ്ങൾ പറഞ്ഞ് കൂടുതൽ തുക ആവശ്യപ്പെടുകയും തട്ടിപ്പുകാർ അപ്രത്യക്ഷരാകുകയും ചെയ്യുന്നു. തട്ടിപ്പുകാർക്ക് ലഭിച്ച ഫോട്ടോ മോർഫ് ചെയ്ത് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്നും വ്യാപകമായി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെടുന്ന പ്രവണതയുമുണ്ട്. വായ്പാ ആപ്പ് സംഘം സ്ത്രീകളെയാണ് കൂടുതലായി വലയിൽ വീഴ്ത്തുന്നത്. കഴിഞ്ഞ ഒരുവർഷത്തിനിടെ 2,317 സ്ത്രീകളാണ് കേരളത്തിൽ വായ്പാ ആപ്പിന്റെ കെണിയിൽ അകപ്പെട്ടത്.










